കുറവിലങ്ങാട് : കുര്യനാട് പെരിക്കലത്തേല്‍ ടോമിയുടെ ദുരൂഹമരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുവാന്‍ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്.പിക്ക് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും, കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനെയോ, മറ്റ് ഏതെങ്കിലും ഏജന്‍സിയെയോ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടോമിയുടെ ഭാര്യ ജിജി ടോമി മുഖ്യമന്ത്രിക്കും, ഡിജിപിക്കും നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
കേസിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ്. മുന്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചകളും അന്വേഷണം നടത്തുമെന്നാണ് സൂചന. ഇതിനായി ടോമിയുടെ ഭാര്യ ജിജിയെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തി. മൊഴിയില്‍ മുന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകള്‍ സൂചിപ്പിച്ചതായാണ് അറിവ്. അടുത്ത ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
2014 ജൂണ്‍ 7ന് വൈകിട്ട് 8 മണിക്കും എട്ടാം തീയതി രാവിലെ 7.30 നും ഇടയില്‍ സ്വന്തം പുരയിടത്തിലെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണ് ടോമി ശ്വാസം മുട്ടി മരിച്ചതെന്നാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ടോമിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ച് ഭാര്യയും ബന്ധുക്കളും നാട്ടുകാരും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തേയും കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിനെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അന്ന് നാട്ടുകാര്‍ നല്കിയ പരാതിയിലെ പല വിവരങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് ഇതുവരെ അന്വേഷിച്ചിരുന്നില്ല.
കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അന്വേഷണം നടത്തിയ എറണാകുളം ജില്ല സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഏപ്രില്‍ 7 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികളെന്ന് ടോമിയുടെ ബന്ധുക്കള്‍ സംശയിക്കുന്നവരെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എഡിജിപി സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം നല്‍കിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് മുഖവിലക്കെടുത്തിരുന്നില്ല.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ കുറവിലങ്ങാട് പൊലീസ,് കേസിലെ നിര്‍ണ്ണായകമായ പല തെളിവുകളില്‍ പ്രധാനമായ കിണറിന്റെ മുകളില്‍ വിരിച്ചിരുന്ന വല ഉള്‍പ്പെടെയുള്ള മഹസര്‍ എഴുതി കസ്റ്റഡിയില്‍ എടുത്തവ നശിപ്പിച്ചു എന്ന് ക്രൈം ബ്രാഞ്ചിന്റെ സ്പെഷ്യല്‍ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുപോലും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ഗൗരവമുളളതുകൊണ്ട് അന്വേഷണം സമഗ്രമായി നടത്തണമെന്നാണ് പ്രത്യേക അന്വേഷണ സംഘം പോലീസ് മേധാവിയോട് ശുപാര്‍ശ ചെയ്തിരുന്നത്. ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എറണാകുളം യൂണിറ്റ് സി.ഐ. കെ. രാജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ ടോമിയുടെ മരണം കൊലപാതകമാണെന്ന സൂചനകളോടുകൂടിയ റിപ്പോര്‍ട്ടാണ് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചിരുന്നത്.
സംഭവ കാലഘട്ടത്തില്‍ ലോക്കല്‍ പോലീസില്‍ ഉണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചില്‍ സേവനം ചെയ്യുന്നുള്ളതിനാല്‍ കേസന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നാണ് മരണപ്പെട്ട ടോമിയുടെ ഭാര്യ ജിജി ടോമി പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം. ഇതിനിടയില്‍ ജില്ലാ ക്രൈംബ്രാഞ്ചിലെ അന്വേഷണ സംഘത്തിലെ സി.ഐ., എസ്.ഐ., എ.എസ്.ഐ. എന്നിവരെ നിരീക്ഷിക്കുവാനും, ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടോമിയുടെ ഭാര്യ ജിജി വിജിലന്‍സിന്് നല്കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2014 ജൂണ്‍ ആറിന് വീട്ടില്‍ നിന്ന് കുര്യനാട് കവലയിലേയ്ക്ക് പോയ ടോമിയുടെ മൃതദേഹം ഏഴിന് രാവിലെ സ്വന്തം പുരയിടത്തിലെ കിണറ്റില്‍ കാണപ്പെടുകയായിരുന്നു. കസേരയില്‍ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കൂടാതെ കഴുത്തില്‍ എന്തോ ഉപയോഗിച്ച് വലിച്ച് മുറുക്കിയതിന്റെ പാടുകളും, മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളും മൃതദേഹത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ചിലത് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ പോലീസ് വിട്ട് കളഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം ഇന്‍ക്വസ്റ്റ് പരിശോധനകള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും പ്രധാനമായവ നീക്കം ചെയ്താണ് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നത്. കിണര്‍ മൂടിയിരുന്ന വല നെടുനീളത്തില്‍ കീറിയ നിലയിലുമായിരുന്നു. സ്ഥലത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കുവാന്‍ എത്തിയ കുറവിലങ്ങാട് പൊലീസ് സംഘത്തോട് നാട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും അവ മുഖവിലയ്ക്കെടുക്കുവാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: