ഫുഷൗ (ചൈന): ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു വനിതാ സിംഗിള്‍സിലും അജയ് ജയറാം പുരുഷ സിംഗിള്‍സിലും ക്വാര്‍ട്ടറില്‍.
കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടി ചരിത്രം കുറിച്ച സിന്ധു രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ ബിവെന്‍ ഷാങ്ങിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കി. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 18-21, 22-20,21-17 എന്ന സ്കോറിനായിരുന്നു ഏഴാം സീഡായ സിന്ധുവിന്റെ വിജയം. ക്വാര്‍ട്ടറില്‍ ചൈനയുടെ ഹി ബിന്ജിയാവോ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരമായ സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
പുരുഷ സിംഗിള്‍സില്‍ അജയ് ജയറാം ഹോങ്കോങ്ങിന്റെ വി നാനെ തകര്‍ത്താണ് മൂന്നാം റൗണ്ടിലെത്തിയത്. 56 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 20-22, 21-19, 21-12 എന്ന സ്കോറിനായിരുന്നു ജയറാമിന്റെ ജയം. മറ്റൊരു ഇന്ത്യന്‍ താരമായ എച്ച്.എസ്. പ്രണോയുടെ കുതിപ്പ് രണ്ടാം റൗണ്ടില്‍ അവസാനിച്ചു. 52 മിനിറ്റ് നീണ്ട കളിക്കൊടുവില്‍ ചൈനയുടെ ക്വിയാവോ ബിന്‍ 21-17, 21-19 എന്ന സ്കോറിന് പ്രണോയ്യെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: