കൊല്‍ക്കത്ത: തൊണ്ണൂറാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം രക്ഷകനായി അവതരിച്ചതോടെ കൊല്‍ക്കത്തക്ക് സമനില. ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കളിയിലാണ് അവര്‍ 1-1ന് സമനില പാലിച്ചത്.
കൡയുടെ അഞ്ചാം മിനിറ്റില്‍ നിക്കോളാസ് വെലസ് നേടിയ ഗോളിന് പിന്നിലായ കൊല്ത്തക്ക് സമനില ഗോള്‍ കണ്ടെത്താന്‍ 90-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്കുശേഷം നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ പരാജയമറിയാത്ത മത്സരമായി ഇത്. സമനിലയോടെ 10 കളികളില്‍ നിന്ന് 14 പോയിന്റുമായി അത്ലറ്റികോ നാലാം സ്ഥാനത്ത്. 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഏറ്റവും പിന്നില്‍ എട്ടാമത്.
അത്ലറ്റികോ കൊല്‍ക്കത്തയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും 4-2-3-1 ശൈലിയിലാണ് ഇന്നലെ കളത്തിലെത്തിയത്. ഹെല്‍ഡര്‍ പോസ്റ്റിഗ അത്ലറ്റികോയുടെയും എമിലിയാനോ നോര്‍ത്ത് ഈസ്റ്റിന്റെയും സ്ട്രൈക്കര്‍മാരായി ഇറങ്ങി.
മാര്‍ക്വീ താരം ദിദിയര്‍ സൊക്കോറൊയില്ലാതെ നോര്‍ത്ത് ഈസ്റ്റ് കളത്തിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെ മോശം ഫോമാണ് താരത്തിന് പുറത്തേക്കുള്ള വഴി തുറന്നത്.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്തക്ക് കോര്‍ണര്‍ ലഭിച്ചു. എന്നാല്‍ ജാവി ലാറ എടുത്ത കിക്ക് അപകടമുണ്ടാക്കാതെ ഒഴിഞ്ഞുപോയി. തൊട്ടുപിന്നാലെ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിക്കാന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞില്ല. അഞ്ചാം മിനിറ്റില്‍ കൊല്‍ക്കത്തയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടി. കൊല്‍ക്കത്ത പ്രതിരോധനിര താരം സെറിനൊ അര്‍ണബ് മൊണ്ടലിന് നല്കിയ ബാക്ക് പാസ് പിടിച്ചെടുത്ത നിക്കോളാസ് വെലസ് പന്തു തടയാന്‍ മുന്നോട്ടുകയറിയ കൊല്‍ക്കത്ത ഗോളി ദേബ്ജിത്ത് മജുംദാറിനെയും കബളിപ്പിച്ച് പായിച്ച ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി. 10-ാം മിനിറ്റില്‍ കൊല്‍ക്കത്തക്ക് ഫ്രീകിക്ക്. എന്നാല്‍ ജാവി ലാറി എടുത്ത കിക്ക് നേരെ നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതാ പാലിന്റെ കൈകളിലേക്ക്.
17-ാം മിനിറ്റില്‍ നിര്‍മ്മല്‍ ചേത്രി നല്കിയ പാസുമായി കാറ്റ്സുമി യുസ കൊല്‍ക്കത്ത ബോക്സില്‍ പ്രവേശിച്ചെങ്കിലും ബോര്‍ജ ഫെര്‍ണാണ്ടസ് ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. 27-ാം മിനിറ്റില്‍ ഗോള്‍ മടക്കാന്‍ കൊല്‍ക്കത്ത് അവസരം ലഭിച്ചു. എന്നാല്‍ അവരുടെ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ പായിച്ച ഇടംകാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്. 38-ാം മിനിറ്റില്‍ ലഭിച്ച അവസരം സ്റ്റീവന്‍ പിയേഴ്സണും പാഴാക്കിയതോടെ ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് 1-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി അത്ലറ്റികൊ കൊല്‍ക്കത്ത കിണഞ്ഞു ശ്രമിച്ചെങ്കിലും അതെല്ലാം നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം വിഫലമാക്കി. പ്രതിരോധം പാളിയപ്പോള്‍ രക്ഷകനായി ഗോള്‍കീപ്പര്‍ സുബ്രതാപാല്‍ അവതരിച്ചു. തുടക്കത്തില്‍ തന്നെ റാള്‍ട്ടെക്ക് പകരം റുയിഡസിനെ അത്ലറ്റികോ കളത്തിലെത്തിച്ചു. 53-ാം മിനിറ്റില്‍ കൊല്‍ക്കത്ത സമനില നേടിയെന്ന് തോന്നിച്ചു. ജാവി ലാറ എടുത്ത കോര്‍ണര്‍ കിക്കിനൊടുവില്‍ പന്ത് സുബ്രതോ പാലിനെയും മറികടന്ന് പോസ്റ്റിലേക്ക് നീങ്ങിയെങ്കിലും റോബിന് ഗുരുങ് അവിശ്വസനീയമാം വിധം രക്ഷപ്പെടുത്തി. 72-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ച അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല.
കറ്റ്സുമി യുസയുടെ ക്രോസ് അല്‍ഫാരോ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും കൊല്‍ക്കത്ത ഗോളി ഡൈവ് ചെയ്ത് പന്ത് കയ്യിലൊതുക്കി. 73-ാം മിനിറ്റില്‍ സ്റ്റീവന്‍ പിയേഴ്സണ്‍ പകരം റോഡ്രിഗസിനെയും നോര്‍ത്ത് ഈസ്റ്റ് റൊമാരിക്ക് പകരം വെല്ലിങ്ടണെയും കളത്തിലെത്തിച്ചു. 81-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആല്‍ഫാരോയ്ക്ക് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലഭിച്ചു.
യുസയെടുത്ത ഫ്രീകിക്ക് ആല്‍ഫാരോ കൃത്യമായി തലവെച്ചെങ്കിലും പന്ത് നേരെ ഗോളിയുടെ കൈകളിലേക്ക്. 90-ാം മിനിറ്റില്‍ കൊല്‍ക്കത്ത കാത്തിരുന്ന സമനില ഗോള്‍. ജാവി ലാറയുടെ ഫ്രീ കിക്ക് പോസ്റ്റിഗ പോസ്റ്റിലേക്ക് നിര്‍മ്മല്‍ ഛേത്രിയുടെ തലക്ക് മുകളിലൂടെ ഹെഡ്ഡ് ചെയ്തു. കാത്തുനിന്ന ഇയാന്‍ ഹ്യൂം അത് വലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: