തിരുവനന്തപുരം: കോടതികളിലെ മാധ്യമ വിലക്കിനെതിരെ പ്രത്യക്ഷ ഇടപെടല്‍ നടത്താന്‍ തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി 24 ന് കൊച്ചിയില്‍ വിപുലമായ കണ്വെന്ഷന് വിളിക്കും.
ട്രേഡ് യൂണിയനുകള്‍, സര്‍വ്വീസ് സംഘടനകള്‍ എന്നിവയ്ക്കുപുറമെ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ പ്രതിനിധിളെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും കണ്വെന്ഷന്. വാര്‍ത്ത അറിയാനുള്ള ജനങ്ങളുടെയും എത്തിക്കാനുള്ള മാധ്യമങ്ങളുടെയും അവകാശങ്ങള്‍ ഒരു വിഭാഗം അഭിഭാഷകര്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. മാധ്യമ പ്രവര്‍ത്തകര്‍ ഒരു തൊഴില്‍ സമൂഹമായതിനാല്‍ ഇപ്പോള്‍ നടക്കുന്നത് തൊഴില്‍ നിഷേധമാണെന്ന് യോഗം വിലയിരുത്തി.
സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം ആനന്ദന് (സിഐടിയു), കെ.പി.രാജേന്ദ്രന് (എഐടിയുസി), തോമസ് (ഐഎന്‍ടിയുസി), എസ്.കെ.ജയകുമാര്‍ (ബിഎംഎസ്), ചാരുപാറ രവി (എച്ച്എംഎസ്), ശങ്കരദാസ് എന്നിവര്‍ പ്രസംഗിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.നാരായണന് സ്വാഗതവും ആര്.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: