കൊച്ചി: ഏലൂര്‍ വില്ലേജ് ഓഫീസിലെ ബിടിആറില്‍ (അടിസ്ഥാന നികുതി രജിസ്റ്റര്‍) ഭൂമിയുടെ സ്വഭാവം തിരുത്തിയതു റദ്ദാക്കിയ റവന്യു അധികൃതരുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഏലൂര്‍ വില്ലേജ് ഓഫീസിലെ ബിടിആറില്‍ തന്റെ ഭൂമിയുടെ അവസ്ഥ നികത്തു പുരയിടമെന്നു തിരുത്തിയത് വീണ്ടും നിലമെന്നാക്കിയ റവന്യു നടപടിക്കെതിരെ വരാപ്പുഴ സ്വദേശിനി സരിത സോമന് നല്കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിനു മുമ്പു തന്നെ നികത്തു ഭൂമിയാണിതെന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളില്‍ പറയുന്നുണ്ടെങ്കിലും ബിടിആറില്‍ നിലമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം തെറ്റുകള്‍ തിരുത്തി നല്കാന് ജലജ ദിലീപ് കേസില്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്ത് ഹര്‍ജിക്കാരി സിംഗിള്‍ബെഞ്ചിനെ സമീപിച്ചപ്പോള്‍ തെറ്റു തിരുത്തി നല്‍കാനും ഉത്തരവിട്ടു. റവന്യു അധികൃതര്‍ ഇതനുസരിക്കുകയും ചെയ്തു.
എന്നാല്‍ ജലജ ദിലീപ് കേസിലെ വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കി. തുടര്‍ന്ന് റവന്യു അധികൃതര്‍ ഹര്‍ജിക്കാരിയുടെ ഭൂമിയുടെ സ്വഭാവം ബി.ടി.ആറില്‍ തിരുത്തിയതും റദ്ദാക്കി. ഇതിനെതിരെയാണ് സരിത ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ബി.ടി.ആറിലെ തിരുത്തല്‍ ജലജ ദിലീപ് കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന ഉപാധിയോടെയാണ് റവന്യു അധികൃതര്‍ തിരുത്തല്‍ വരുത്തിയത്. ഈ ഉപാധി ചോദ്യം ചെയ്യാതിരുന്ന ഹര്‍ജിക്കാരി ഈ ഘട്ടത്തില്‍ ബി.ടി.ആര് തിരുത്തിയതിനെ ചോദ്യം ചെയ്യുന്നത് നില നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി റവന്യു അധികൃതരുടെ നിലപാടു ശരിവച്ചാണ് ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: