കാക്കനാട്: ഹോര്‍ട്ടി കോര്‍പ്പിന്റെ കാക്കനാട്ടിലെ രണ്ടര ഏക്കര്‍ വാഴത്തോട്ടത്തില്‍ മാലിന്യം തള്ളിയ നിലയില്‍. അധികൃതരുടെ ഒത്താശയോടെയാണ് ടിപ്പര്‍ ലോറിയില്‍ മാലിന്യം തള്ളുന്നതെന്നാണ് പരാതി. കപ്പയുടെ അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ലോറിയില്‍ കൊണ്ട് വന്ന് വാഴത്തോട്ടത്തില്‍ തള്ളുകയായിരുന്നു. രണ്ട് ടിപ്പര്‍ ലോറികളില്‍ ഇന്നലെ രാവിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ജൈവമാലിന്യം തള്ളിയത്. ഹോര്‍ട്ടി കോര്‍പ്പിന്റെ കവാടത്തിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. മാലിന്യം ലോറിയില്‍ കൊണ്ട് വന്നി തള്ളിയതിനെ തൊഴിലാളികള്‍ ചോദ്യം ചെയ്തിരുന്നു. ഹോര്‍ട്ടി കോര്‍പ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമാണ് മാലിന്യം എത്തിച്ചതെന്നായിരുന്നു ലോറി ഡ്രൈവര്‍ പറഞ്ഞതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വാഴത്തോട്ടത്തിലെ കൃഷിയുടെ നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. കൃഷി നടത്തിപ്പുകാരനാണ് മാലിന്യം ലോറിയില്‍ കയറ്റി വിട്ടതെന്നാണ് തൊഴിലാളികളുടെ ആരോപണം. കൂടുതല്‍ മാലിന്യം തള്ളാനുള്ള നീക്കമാണിതെന്നും തൊഴിലാളികള്‍ പറഞ്ഞു. വാഴക്ക് വളമായി ഉപയോഗിക്കാനെന്ന വ്യാജേനയാണ് കപ്പയുടെ അവശിഷ്ടം തള്ളിയിരിക്കുന്നത്.
അതേസമയം ടണ്‍കണക്കിന് പച്ചക്കറികളാണ് ഹോര്‍ട്ടി കോര്‍പ്പില്‍ വിറ്റഴിക്കാനവാതെ കെട്ടിക്കിടന്ന് ചീയുന്നത്. ചീഞ്ഞ പച്ചക്കറികളെല്ലാം വാഴത്തോട്ടത്തില്‍ ആഴത്തില്‍ കുഴിയുണ്ടാക്കി തള്ളുകയാണ് പതിവ്. പച്ചക്കറി അവശിഷ്ടം സംസ്കരിച്ച് ജൈവവളമാക്കാനുള്ള സംവിധാനം ഹോര്‍ട്ടി കോര്പ്പിലില്ല. ഓണസീസണില്‍ വിറ്റഴിക്കാന്‍ കഴിയാതെ ഗോഡൗണില്‍ കെട്ടിക്കിടന്ന് ചീഞ്ഞ ടണ്‍കണക്കിന് പച്ചക്കറി മാലിന്യം ജെസിബി ഉപയോഗിച്ച് കുഴിയുണ്ടാക്കി മൂടുകയായിരുന്നു. ഇതിന് ശേഷം അടുത്തിടെയുണ്ടാക്കിയ കുഴിയിലാണ് പച്ചക്കറി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വേര്‍തിരിക്കാതെ തള്ളുന്നത്. ഹോര്ട്ടികോര്പ്പിനകത്ത് വേണ്ടത്ര പച്ചക്കറി മാലിന്യം ഉള്ളപ്പോള്‍ തന്നെയാണ് പുറത്ത് നിന്നുള്ള മാലിന്യം അധികൃതരുടെ ഒത്താശയോടെ പട്ടാപ്പകല്‍ വാഴത്തോട്ടത്തില്‍ തള്ളിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: