അടിമാലി: സംസ്ഥാന സിബിഎസ്ഇ സ്കൂള്‍ കലോത്സവത്തിന് അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളില്‍ തുടക്കമായി. ദഫ് മുട്ട്, ഏകാംഗ നാടകം, പാശ്ചാത്യ സംഗീതം, നാടോടി നൃത്തം, ഭരതനാട്യം, കാര്‍ട്ടൂണ്‍, ചിത്രരചന തുടങ്ങിയ ഇനങ്ങളോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. 21 സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളില്‍ 1300 ഓളം സ്കൂളുകളില്‍ നിന്നായി എണ്ണായിരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ഏകാംഗ നാടകത്തില്‍ ‘ടെക്കി’കളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളും പ്രവാസി മലയാളിയുടെ ഹൃദയ നൊമ്പരങ്ങളുമെല്ലാം അവതരിപ്പിച്ചു. സ്ത്രീസുരക്ഷയും ആധുനിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ഫാസ്റ്റ് ഫുഡ് സംസ്കാരവുമെല്ലാം പ്രമേയങ്ങളായി. പണത്തിനു വേണ്ടി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന ടെക്കികളുടെ ഹൃദയ നൊമ്പരവും ആഗോള കുത്തകകള്‍ നമ്മുടെ തലച്ചോര്‍ ഊറ്റിക്കുടിക്കുകയാണെന്ന തിരിച്ചറിവും വിദ്യാര്‍ഥികള്‍ അഭിനയത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു.
പച്ചപ്പും നെല്‍പ്പാടങ്ങളും നിറഞ്ഞ കേരളത്തിലേക്ക് മടക്കയാത്ര ആഗ്രഹിക്കുന്ന പ്രവാസി മലയാളിയുടെ വേദന അരങ്ങിലെത്തിയപ്പോള്‍ ആസ്വാദകമനസിലും മലയാള നാടിന്റെ ഗൃഹാതുര സ്മരണകളിരമ്പി. ഹൈസ്കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തില്‍ ‘തെരുവ് നായ്ക്കളുടെ ശല്യവും ഇപ്പോഴത്തെ ജനതയും’ എന്ന വിഷയം ഏറെ തന്മയത്വത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ വരയിലൂടെ അവതരിപ്പിച്ചത്.
ഇന്ന് മോഹിനിയാട്ടം, സംഘ നൃത്തം, തിരുവാതിര, ഭരതനാട്യം, മാര്‍ഗംകളി, പദ്യപാരായണം, ലളിതഗാനം, മിമിക്രി, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, വയലിന്, ഗിത്താര്‍, മൃദംഗം എന്നിവയും നാളെ മാര്‍ഗം കളി, കഥകളി, ദഫ്മുട്ട്, കുച്ചിപ്പിടി, ഒപ്പന, നാടോടി നൃത്തം, മോണോ ആക്ട്, ആങ്കറിങ്, ബാന്‍ഡ് ഡിസ്പ്ലേ മത്സരങ്ങളും നടക്കും.
കലോത്സവത്തിന്റെ ഉദ്ഘാടനം പി.ജെ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. നടന് സായ്കുമാര്, നടി ബിന്ദുപണിക്കര്‍ എന്നിവര്‍ ഉദ്ഘാടന സഭയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: