ന്യൂദല്‍ഹി: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പാക് ഭീകരാക്രമണത്തോടുപമിച്ച് കോണ്‍ഗ്രസ്. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേരാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി മൂലം മരിച്ചതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രസര്‍ക്കാരും ബിജെപി എംപിമാരും ശക്തമായി പ്രതിഷേധിച്ചു. ഗുലാം നബി ആസാദ് സഭയില്‍ മാപ്പു പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് കേന്ദ്രനടപടിയെ ഭീകരാക്രമണവുമായി താരതമ്യം ചെയ്ത് രാജ്യസഭാ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് നാല്‍പ്പതു പേരാണ് ഇതുവരെ മരിച്ചതെന്ന് ആസാദ് പറഞ്ഞു. ഇതിന്റെ പകുതി പേര് പോലും ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ആസാദ് പറഞ്ഞു.
അതിക്രൂരമായ താരതമ്യമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. മാപ്പ് പറയേണ്ട രാജ്യവിരുദ്ധ പ്രസ്താവനയാണിത്. പാക്കിസ്ഥാനെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു. എന്നാല്‍ മരിച്ചവരുടെ എണ്ണം പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് ഗുലാം നബി ആസാദ് പിന്നീട് വിശദീകരിച്ചു.
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ സംതംഭിച്ചു. രാജ്യസഭ നാലുതവണയാണ് നിര്‍ത്തിവെച്ചത്. ലോക്സഭയില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും നിര്‍ത്തിവെച്ച് നോട്ട് നിരോധനം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് സഭ ഉച്ചയ്ക്ക് മുമ്പ് പിരിഞ്ഞു.
നോട്ടു നിരോധനം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായെത്തിയ പ്രതിപക്ഷം, ചര്‍ച്ചയില്‍ തിരിച്ചടി ലഭിച്ചതോടെയാണ് സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നും വെങ്കയ്യ കുറ്റപ്പെടുത്തി. ഇരുസഭകളിലും ഇന്നും നടപടികള്‍ തടസ്സപ്പെടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: