കൊച്ചി: ടി.എസ് ശ്രീകുമാര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. എന്നാല്‍ രേഖകള്‍ പ്രകാരം ഇന്നും ശ്രീകുമാര്‍ ഇന്ത്യയിലെത്തിയിട്ടില്ല. ടഗ്ഗിലെ എഞ്ചിനീയറായിട്ടും മകന്റെ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനുള്ള കഷ്ടപ്പാടിലാണ് ശ്രീകുമാര്‍. ടഗ്ഗ് ഉടമകളുടേയും അധികൃതരുടേയും അനാസ്ഥയാണ് ഇടപ്പള്ളി കുന്നുംപുറം ശ്രീപത്മത്തില്‍ ടി.എസ് ശ്രീകുമാറിന് ഇത്തരത്തിലൊരു വിധി സമ്മാനിച്ചത്. ഒടുവില്‍ കോടതി ശ്രീകുമാറിന് കരയിലേക്കുള്ള വഴി കാട്ടി.
2015 സെപ്റ്റംബര്‍ 1 നാണ് ശ്രീകുമാര്‍ അടക്കം 10 ജീവനക്കാരുള്ള ബ്രഹ്മേക്ഷര എന്ന ടഗ്ഗ് മാലിദ്വീപില്‍ നിന്ന്് ഇന്ത്യയിലേക്ക് യാത്രതിരിച്ചത്. തൂത്തുക്കുടിയില്‍ നിന്ന് മാലിയിലേക്ക് ബാര്‍ജ്ജ് എത്തിച്ചതായിരുന്നു ടഗ്ഗ്. മടക്കയാത്രയില്‍ വിഴിഞ്ഞം തീരത്തെത്തിയപ്പോഴേക്കും കപ്പലിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഉടമകളായ അഫബിള്‍ ഫിഷറീസ് പിന്മാറി. അതിനാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് ആവശ്യമായ രേഖകളും ശമ്പളവും നല്കാന് അവര്‍ തയ്യാറായില്ല. ടഗ്ഗിന്റെ ക്യാപ്റ്റനടക്കം ആറോളം ജീവനക്കാര്‍ ശമ്പളമുപേക്ഷിച്ച് പോയപ്പോള്‍ ശ്രീകുമാര്‍ അതിന് തയ്യാറായില്ല. ഏഴര ലക്ഷത്തോളം രൂപ ലഭിക്കേണ്ട സ്ഥാനത്ത് പതിനായിരം രൂപ മാത്രം നല്‍കിയാണ് ക്യാപ്റ്റനടക്കമുള്ളവരെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടത്.
ശ്രീകുമാറിനെക്കൂടാതെ ജൂനിയര്‍ എഞ്ചിനീയറും രണ്ട് ജൂനിയര്‍ സൂപ്പര്‍വൈസര്‍മാരുമാണ് ടഗ്ഗില്‍ അവശേഷിച്ചത്. ശമ്പളമോ ശമ്പളം കിട്ടുമെന്ന ഉറപ്പോ ആണ് ശ്രീകുമാര്‍ ആവശ്യപ്പെട്ടത്. അതോടൊപ്പം ടഗ്ഗില്‍ നിന്നിറങ്ങാനുള്ള രേഖകളും ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായില്ല.
കപ്പലില്‍ വന്നവര്‍ക്ക് തീരത്തിറങ്ങണമെങ്കില് പോര്‍ട്ടിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. മര്‍ച്ചന്റ് ഷിപ്പിങ് നിയമപ്രകാരം വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുന്ന യാനത്തിലെ ജീവനക്കാരുടെ ശമ്പള ഇടപാടുകള്‍ തീര്‍ത്ത് ഉടമ അപേക്ഷ നല്കുന്നപക്ഷം ഫോറിനര്‍ റജിസ്ട്രേഷന് ഓഫിസറാണു വിടുതല്‍ നടപടി പൂര്‍ത്തിയാക്കുന്നത്. ശമ്പള ഇടപാടു തീര്‍ത്ത് വിടുതല്‍ ചെയ്യുന്നില്ലെന്നാരോപിച്ചാണ് ശ്രീകുമാര്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും കപ്പല്‍ ഉടമ നടപടികള്‍ അവഗണിക്കുകയായിരുന്നു.
ടഗ് ഡ്രൈവര്‍ തസ്തികയിലേക്കുള്ള പിഎസ്സി ലിസ്റ്റില്‍ ഒന്നാം റാങ്ക് ശ്രീകുമാറിനുണ്ടായിരുന്നു. എന്നാല്‍ രേഖകള്‍ ശരിയാകാത്തതുമൂലം ആ ജോലിക്കു ചേരാനും കഴിയാത്ത സാഹചര്യമാണുള്ളുത്.
ടഗ്ഗിന്റെ ഉടമ നിരുത്തരവാദപരമായി പെരുമാറുന്ന സാഹചര്യത്തില്‍ ഒരു തെറ്റും ചെയ്യാത്ത പൗരനു ജീവിതവും സ്വാതന്ത്ര്യവും നിഷേധിക്കാനാവില്ലെന്നാണ് കോടതി വിലയിരുത്തല്‍. കോടതി നടപടികള്‍ അവഗണിക്കുന്ന ഉടമയുടെ പ്രവൃത്തി മൂലം കപ്പല്‍ ജീവനക്കാരനായ പൗരന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു കൂടാ എന്ന് കോടതി വിലയിരുത്തി. ഇത്തരമൊരു ഘട്ടത്തില്‍ അധികാരികള്‍ കാഴ്ചക്കാരായി നിന്നുകൂടാ എന്നായിരുന്നു കോടതിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: