ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലില്‍ ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. വിവാഹാവശ്യത്തിന് രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, ഗ്രൂപ്പ് സി വരെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസൈനികര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും ഇളവ് അനുവദിച്ചു. വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി.
ശരിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്ന് വരന്റെയും വധുവിന്റെയും മാതാപിതാക്കളില്‍ ഒരാള്‍ക്കോ, വിവാഹിതരാവുന്നവര്ക്കോ പണം പിന്‍വലിക്കാം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്ക് ഒരുതവണ രണ്ടര ലക്ഷം വരെയാണ് പിന്‍വലിക്കാനാവുക. ഇതിന് പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. വരന്റെയോ വധുവിന്റെയോ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
റാബി സീസണിലെ ആവശ്യകത പരിഗണിച്ച് അനുവദിച്ച വായ്പയില്‍ നിന്ന് കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപ പിന്‍വലിക്കാം. കെവൈസി സാധുതയുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് മാത്രമേ പിന്‍വലിക്കാനാവൂ. നിലവിലുള്ള വായ്പാ വ്യവസ്ഥകള്‍ക്ക് ബാധകമായിട്ടായിരിക്കും ഇത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലും ഉപയോഗിക്കാം. കാര്‍ഷികാവശ്യങ്ങള്‍ പരിഗണിച്ചാണ് പ്രത്യേക പരിഗണനയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റിയിലൂടെ വിളകള്‍ വില്‍പ്പന നടത്തി ബാങ്കിലൂടെ ലഭിക്കുന്ന പണത്തിലും കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപ പിന്‍വലിക്കാം. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ക്ക് ആഴ്ചയില്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് അരലക്ഷം രൂപ പിന്‍വലിക്കാം. വിള ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ പണമടക്കുന്നത് നീട്ടുന്നത് സാഹചര്യങ്ങള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഇതിനുള്ള അവസാന തീയതി പല സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്.
എല്ലായിടത്തും ഇത് 15 ദിവസം കേന്ദ്രം നീട്ടിയിട്ടുണ്ട്. ഗ്രൂപ്പ് സി വരെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സായി 10,000 രൂപ വരെ പണമായി നല്‍കും. റെയില്‍വേ, കേന്ദ്രപൊതുമേഖലാ സ്ഥാപനം, സൈനിക, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇത് ഉപകരിക്കുക. അത് അവരുടെ നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കും. എടിഎം പുനക്രമീകരിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: