മാപൂട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു 73 പേർ മരിച്ചു. 100 ൽ അധികം പേർക്ക് പൊള്ളലേറ്റു. തീരദേശമായ ബെയ്റയിൽ നിന്ന് പെട്രോളുമായ പോയ ടാങ്കർ മലാവിക്കു സമീപം മറിയുകയായിരുന്നു. മറിഞ്ഞ ടാങ്കർ ലോറിയിൽനിന്നു പെട്രോൾ ശേഖരിക്കാനെത്തിയവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ ടെറ്റേ പ്രവിശ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അപകടത്തെ കുറിച്ചു അന്വേഷിച്ചുവരുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ മാപൂട്ടോയിൽ നിന്ന് 2000 കിലോ മീറ്റർ അകലെയാണ് ടെറ്റേ പ്രവിശ്യ.
പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. പെട്രോൾ ടാങ്കറിൽ പെട്രോൾ വിൽക്കുകയായിരുന്നോ അതോ ആളുകൾ ട്രക്ക് തട്ടിയെടുത്തതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിച്ചു വരുകയാണെന്നു സർക്കാർ അറിയിച്ചു.
അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായങ്ങളും നല്കി വരികയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പാവപ്പെട്ട രാജ്യങ്ങളിലൊന്നാണ് മൊസാംബിക്ക്. 1992 സിവില്‍ യുദ്ധം അവസാനിച്ചതിന് ശേഷം ഭീകരമായ സാമ്പത്തിക ബുദ്ധിമുട്ടാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. പ്രാദേശിക പണത്തിന്റെ മൂല്യം ഇടിഞ്ഞത് മൂലം സര്‍ക്കാര്‍ പ്രെട്രോള്‍ വില ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: