അരൂര്‍(ആലപ്പുഴ): ബുധനാഴ്ച വൈകിട്ട് അരൂര്‍ പാലത്തില്‍ നിന്ന് വാന്‍ പുഴയിലേക്ക് മറിഞ്ഞ് കാണാതായ അഞ്ചു പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
മലയാളിയായ ഡ്രൈവര്‍ നിജാസും നേപ്പാള്‍ സ്വദേശികളായ ശ്യാംഖത്രി, ജമന്‍ ബഹാദൂര്‍ ,ഖത്രി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
16 ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. അമിത വേഗതയിലായിരുന്ന വാന്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. നിയന്ത്രണം വിട്ട് ലോറിയിലിടിച്ച വാന്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് കായലില്‍ വീഴുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ ആകെ ഒന്‍പതു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാലുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. നേപ്പാള്‍ സ്വദേശികളായ രാമു (30), പൊതം (36), സുരേഷ് (27), ലുക്ക് മാന്‍ ഹലെ (32) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.
ഇടപ്പള്ളി പാടിവട്ടം മൂക്കുമുറിയന്‍ പറമ്പില്‍ ഷാനവാസിന്റെ ചിത്ര ഡക്കറേഷന്‍സ് എന്ന പന്തല്‍ നിര്മ്മാണസ്ഥാപത്തിലെ താെഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ ഡെക്കറേഷന് ജോലികഴിഞ്ഞ് കെഎല്‍8 എന്‍ എച്ച് 4474 നമ്പര്‍ വാനില്‍ ചേര്‍ത്തല പാണാവള്ളിയിലെ ലേബര്‍ ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു.
950 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കായലില്‍ ആഴവും ഒഴുക്കും കൂടുതലുള്ള ഈ ഭാഗത്ത് വീണ വാന്‍ പെട്ടെന്ന് മുങ്ങിപ്പോയിയിരുന്നു.മണിക്കുറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വാന്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: