ന്യൂദല്‍ഹി: ഗുരുതര വൃക്ക തകരാറിനെ തുടര്‍ന്ന് ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വൃക്ക വാഗ്ദാനവുമായി പോലീസുകാരന്. മധ്യപ്രദേശ് പോലീസിലെ ട്രാഫിക് കോണ്‍സ്റ്റബിള്‍ ഗൗരവ് സിഹ് ദഗ്ഗിയാണ്(26) തന്റെ ഒരു വൃക്ക മന്ത്രിക്ക് നല്കാന് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
രാഷ്ട്രീയനേതാവ്, വിദേശകാര്യ മന്ത്രി എന്നനിലയിലുള്ള സുഷമയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ദഗ്ഗി പറഞ്ഞു. അതുകൊണ്ടു തന്നെ അവര്‍ ഏറെക്കാലം ജീവിക്കണം. ഒ പോസിറ്റീവ് ആണ് തന്റെ രക്തഗ്രൂപ്പ് , സുഷമാജിയുടെ രക്തഗ്രൂപ്പുമായി ചേരുമെങ്കില്‍ തന്റെ വൃക്ക നല്കാന് തയ്യാറാണ്. അതിന് പ്രതിഫലമൊന്നും തനിക്ക് വേണ്ട. ഇക്കാര്യം ട്വിറ്ററിലൂടെ മന്ത്രിയെ അറിയിച്ചിട്ടുമുണ്ടെന്ന് ദഗ്ഗി കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 7ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഷമയെ നിരവധി തവണ ഡയാലിസിസിന് വിധേയയാക്കി. രോഗവിവരം ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെ വൃക്ക നല്കാന് തയ്യാറായി നിരവധി പേര് ട്വീറ്റു ചെയതിരുന്നു ആയിരക്കണക്കിന് പേരാണ് സുഷമാ സ്വരാജിന് രോഗം മാറാന്‍ ആശംസകള്‍ നേര്‍ന്നത്.
എന്‍ഡിഎ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയെന്ന നിലയിലും പ്രവാസികളുടെ പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിലെ മികവിലും ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മന്ത്രിയാണ് സുഷമ. സുഷമയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. നാളുകളായുള്ള പ്രമേഹം ആണ് വൃക്കകളെ ബാധിച്ചത്.
എയിംസിലെ കാര്‍ഡിയോ തൊറാസിക് സെന്ററില്‍ ഡോ. ബല്‍റാം ഐരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. 20 വര്‍ഷത്തിലേറെയായി പ്രമേഹത്തിന് ചികിത്സയിലാണ്. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഏപ്രിലില്‍ എയിംസില്‍ പ്രവേശിക്കപ്പെട്ട സുഷമ മാസങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ഇതിന് പിന്നാലെ പ്രമേഹം കൂടിയതോടെ വൃക്കകളുടെ സ്ഥിതി മോശമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: