കോഴിക്കോട്: റിസര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ സമരം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന് പറഞ്ഞു. സഹകരണമേഖലയെ രക്ഷിക്കാനെന്ന പേരില്‍ നടത്തിയ സമരം കെജ്രിവാളിന്റെ രണ്ടാം പതിപ്പാകാനുള്ള പുറപ്പാടാണ്. ഭരണഭാരം നിര്‍വഹിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. ആര്‍ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ശ്രമം കേരളത്തിന്റെ വളര്‍ച്ചയെ ബാധിക്കും.
കള്ളപ്പണക്കാരെ രക്ഷിക്കാന്‍ ഒന്നേകാല്‍ കോടി സാധാരണക്കാരായ നിക്ഷേപകരെ അണിനിരത്തി മനുഷ്യകവചം സൃഷ്ടിക്കാമെന്ന പിണറായി വിജയന്റെ വ്യാമോഹം വിലപ്പോവില്ല.
കേരളത്തിനു മാത്രമായി നിയമം ബാധകമാവില്ല എന്ന് പറയുന്നത് സിപിഎമ്മിന്റെ വേവലാതിയുടെ ലക്ഷണമാണ്. പ്രാഥമിക സഹകരണസംഘങ്ങളുടെ നിയന്ത്രണം പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ കയ്യിലാണ്.
കേരളത്തില്‍ പാര്‍ട്ടി വളര്‍ത്താനുള്ള മേഖലയായി സിപിഎം സഹകരണമേഖലയെ ഉപയോഗിക്കുന്നു. സിപിഎം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും തൊഴിലിടമായി ഈ മേഖലയെ ചൂഷണം ചെയ്തു. കണ്ണൂരിലെ റബ്കോ, എകെജി സഹകരണ ആശുപത്രി, വിസ്മയ പാര്‍ക്ക് എന്നിവ ഇതിന്റെ ഉദാഹരണമാണ്.
നിയമം നടപ്പിലാക്കിയാല്‍ ഈ സൗകര്യങ്ങള്‍ നഷ്ടപ്പെടുമെന്ന അപകടഭീതിയിലാണ് സിപിഎം. പ്രൊഫഷണല്‍ ഓഡിറ്റര്‍മാരെ നിയോഗിക്കുന്നതിനെ എതിര്‍ക്കുന്നതും നിക്ഷേപകരുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടും എന്തുകൊണ്ടാണെന്ന് സിപിഎം വ്യക്തമാക്കണം. നോട്ട് പിന്‍വലിച്ച നടപടിയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് സമരത്തിനിറങ്ങാത്തവര് ഇപ്പോള്‍ സമരത്തിന് ഇറങ്ങിയത് കള്ളപ്പണക്കാരെ രക്ഷിക്കാനാണ്. സഹകരണമേഖലയെ രക്ഷിക്കാനുള്ള യഥാര്‍ത്ഥ ശ്രമമാണ് ബിജെപി നടത്തുന്നത്.
2011ല്‍ 111-ാം ഭരണഘടനാ ഭേദഗതിയോടെ സഹകരണമേഖലയെ സുതാര്യമാക്കാന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കേരളം അംഗീകരിക്കില്ലെന്ന സിപിഎമ്മിന്റെ വാദം സഹകരണമേഖലയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പാര്‍ട്ടിയുടെ നീക്കമാണ്. ഇതിനെ രമേശ് ചെന്നിത്തല പിന്തുണക്കുന്നത് ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയണം.
സുപ്രധാനമായ ഈ നിയമം കേരളത്തില്‍ നടപ്പാകാത്തതിന് ഇരുമുന്നണികളും കേരളത്തോട് മാപ്പു പറയണം. അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനവക്താവ് പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: