ന്യൂദല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങളെ പരിഭ്രാന്തിയിലാക്കാന്‍ വ്യാജ വാര്‍ത്ത നല്കി എന്‍ഡിടിവി. നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ഏതാനും ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നായിരുന്നു വാര്‍ത്ത.
സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയ വിവരം എന്ന മട്ടില്‍ രാവിലെ നല്കിയ നല്കിയ വാര്‍ത്ത വൈകുന്നേരമായപ്പോള്‍ ചാനല്‍ പിന്‍വലിച്ചു. നോട്ട് മാറ്റുന്നത് അവസാനിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെന്ന് പകരം വാര്‍ത്ത നല്കി. ഇതും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി എന്ന നിലക്കായിരുന്നു. എന്നാല്‍ ആരാണ് വെളിപ്പെടുത്തിയതെന്ന വിവരം രണ്ട് വാര്ത്തയിലുമില്ല. മലയാളത്തിലുള്‍പ്പെടെ ചില ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരിപ്പിച്ചു.
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30വരെ സമയമുണ്ട്. ആവശ്യത്തിന് പണമുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ആര്‍ബിഐയും സര്‍ക്കാരും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് എന്‍ഡിടിവി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത ചമച്ചത്.
പത്താന്‍കോട്ട് ഭീകരാക്രമണം സൈനികരെ അപകടത്തിലാക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന് എന്‍ഡിടിവിയുടെ സംപ്രേക്ഷണം ഒരു ദിവസത്തേക്ക് തടഞ്ഞിരുന്നു. പിന്നീട് ഉത്തരവ് സര്‍ക്കാര്‍ താത്കാലികമായി മരവിപ്പിച്ചു. മുംബൈ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതില്‍ കോടതിയുടെ വിമര്‍ശനവും എന്‍ഡിടിവി ഏറ്റുവാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: