ശബരിമല: കേന്ദ്ര-സംസ്ഥാന സേനകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ സോപാന ഡ്യൂട്ടിയില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിച്ചു. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉള്ളപ്പോഴാണിത്.ഇത് വലിയ സുരക്ഷാ പാളിച്ചയാണ്.
ഇന്നലെ രാവിലെ മുതലാണ് സോപാന ഡ്യൂട്ടി നോക്കിയ ആറ് സേനാംഗങ്ങളെ പിന്‍വലിച്ചത്. സുരക്ഷാ ചുമതലയുള്ള സംസ്ഥാന സേനയിലെ ഉന്നതന്റെ പിടിവാശിയാണ് കാരണം. തര്‍ക്കം രൂക്ഷമായിട്ടും സേനാംഗങ്ങളെ പരിപൂര്‍ണ്ണമായും പിന്‍വലിക്കാന്‍ കേന്ദ്രസേന തയ്യാറായിട്ടില്ല. സോപാന ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കിയ അവരെ മാളികപ്പുറം ഫ്ളൈ ഓവറില്‍ ഡ്യൂട്ടിക്ക് നിശ്ചയിച്ചു.
കൊടിമരത്തിന് ഇരുഭാഗങ്ങളിലും സോപാനത്ത് വടക്കേനട, പടിഞ്ഞാറേ ഭാഗം, വഴിപാട് കൗണ്ടര്‍, ശ്രീകോവിലിന് പിന്‍വശം എന്നിവിടങ്ങളിലാണ് രണ്ട് വലയം തീര്‍ത്ത് സേന നിലയുറപ്പിച്ചിരുന്നത്. കേന്ദ്രസേന നടത്തിയ സുരക്ഷാ ഓഡിറ്റിലൂടെ തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് സേനാവിന്യാസം നടത്തിയിരുന്നത്.
കേന്ദ്രസേനയിലുള്ളവര്‍ എല്ലാവരും പന്ത്രണ്ട് വര്‍ഷത്തിലധികം സര്‍വ്വീസുള്ളവരാണ്. അയോദ്ധ്യ, വൈഷ്ണോദേവി ക്ഷേത്രം, പാര്‍ലമെന്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ സിഐഎടി (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആന്റീ ടെററിസം) കോഴ്സില്‍ പരിശീലനം നേടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്തര്‍ ഉള്ളതിനാല്‍ പല ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ് കേന്ദ്രസേനയില്‍. പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ പരിശിലനവും ഇവര്‍ നേടിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യം പ്രശ്നം രൂക്ഷമാക്കുന്നു
ശബരിമല: സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യവും നിസംഗതയും സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണ്. ശബരിമലയില്‍ സേവനം ചെയ്ത് പരിചയമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വിഴ്ച പറ്റിയതായി പോലീസില്‍നിന്നുതന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദക്ഷിണമേഖലാ എഡിജിപിക്കാണ് പോലീസ് ചീഫ് കോര്‍ഡിനേറ്ററുടെ ചുമതല നല്‍കിയിരുന്നത്. ഈ സ്ഥാനത്ത് എഡിജിപി ബി. സന്ധ്യയാണ്. അതിനാലാണ് നിതിന്‍ അഗര്‍വാളിനെ ശബരിമല പോലീസ് ചീഫ് കോര്‍ഡിനേറ്ററായി നിയമിച്ചത്. ഐജിമാരായ മനോജ് ഏബ്രഹാം, ശ്രീജിത് എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. ഇത്രയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതലയുണ്ടെങ്കിലും ശബരിമലയില്‍ പോലീസിന് നാഥനില്ലാത്ത അവസ്ഥയാണ്.
ശബരിമല വനമേഖലകളില്‍ തെരച്ചില്‍ നടത്തി
ശബരിമല: കേന്ദ്രസേനയുടെ പ്രത്യേക കമാന്‍ഡോ വിഭാഗമായ കോബ്രയിലെ അംഗങ്ങള്‍ ശബരിമല വനമേഖലകളില്‍ തെരച്ചില്‍ നടത്തി. പരമ്പരാഗത കാനനപാതയിലും അറിയപ്പെടാത്ത കാട്ടുപാതകളിലും ഉള്ക്കാടുകളിലുമാണ് സംഘം പരിശോധന നടത്തിയത്.
തീര്‍ത്ഥാടന കാലത്ത് ഭീകരാക്രമണ സാദ്ധ്യത കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് മേഖലകളില്‍ സുരക്ഷ ശക്തമാക്കാന്‍ നടപടിയായത്. വരും ദിവസങ്ങളില്‍ പമ്പയും പരിസരപ്രദേശങ്ങളും കേന്ദ്രസേനയുടെ നിരീക്ഷണത്തിലാകുമെന്നാണ് സൂചന. ഇന്നലെ മുതല്‍ മരക്കൂട്ടത്തെ സുരക്ഷാ ചുമതല ആര്‍എഎഫ് ഏറ്റെടുത്തിരുന്നു. ഇന്നുമുതല്‍ പാണ്ടിത്താവളവും സേനയുടെ നിരീക്ഷണത്തിലാകും.
മുപ്പത് പേരടങ്ങുന്ന ഒരു സംഘവും തൊണ്ണൂറ് പേരടങ്ങുന്ന മറ്റൊരു സംഘവും വരും ദിനങ്ങളില്‍ ശബരിമലയില്‍ എത്തിച്ചേരുമെന്ന് ആര്‍എഎഫ് കമാന്‍ഡന്റ് എംജി നായര്‍ അറിയിച്ചു. പമ്പയില്‍ അറുപത് പേരെയാണ് നിയോഗിക്കുക. ഗണപതി ക്ഷേത്രം, മണപ്പുറം, ഗാര്‍ഡ് റൂമിന് മുന്‍വശം എന്നിവിടങ്ങളിലാണ് സേനയെ വിന്യസിക്കുക.
ബാക്കിയുള്ള അറുപതുപേരെ പമ്പ, നിലിമല, സന്നിധാനം പാതയിലും സന്നിധാനത്തെ വിവിധ പ്രദേശങ്ങളിലുമായി വിന്യസിക്കും. ഇതോടെ ശബരിമലയില്‍ 250 കേന്ദ്രസേനാംഗങ്ങളാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: