ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിയമബിരുദം ഉണ്ടെങ്കില്‍ മാത്രമേ റഗുലര്‍, താല്‍ക്കാലിക അക്രഡിറ്റേഷന് ലഭിക്കുകയുള്ളൂ എന്ന മാനദണ്ഡത്തിനെതിരെ കഠിനമായ എതിര്‍പ്പാണുയരുന്നത്. റിപ്പോര്‍ട്ടര്‍മാര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് കോടതിയില്‍നിന്ന് വാര്‍ത്തകളാകുന്നത്. ദശകങ്ങളായി ഈ പ്രവൃത്തി ചെയ്യുന്നവരില്‍ പലരും നിയമബിരുദമില്ലാത്ത റിപ്പോര്‍ട്ടര്‍മാരാണ്. എന്നിട്ടും വിരളമായേ കോടതിയലക്ഷ്യ കേസുകള്‍ ഉയരാറുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധാരണഗതിയില്‍ കോടതിയില്‍ ചെല്ലാന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ല. അഭിഭാഷകരുടെ ഇടയില്‍നിന്നുതന്നെ മാനദണ്ഡമേര്പ്പെടുത്തുന്നതിനെ പരിഹസിച്ച് അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ആരോഗ്യ റിപ്പോര്‍ട്ടിങ്ങിന് വൈദ്യബിരുദം വേണമെന്ന് പറയുമോ? സ്വയം നിയന്ത്രണം മാത്രമാണ് മാധ്യമങ്ങള്‍ക്ക് അഭിലഷണീയം.
ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന നിബന്ധനകള്‍ നവംബര്‍ പത്തിന് എല്ലാ ജഡ്ജിമാരും ഉള്‍പ്പെടുന്ന യോഗമാണ് അംഗീകരിച്ചത്. രജിസ്ട്രാര്‍ ജനറല്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കി. റഗുലര്‍ അക്രഡിറ്റേഷനുള്ള, നിയമബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ തൊട്ടുമുന്‍പുള്ള തുടര്‍ച്ചയായ കോടതി റിപ്പോര്‍ട്ടിങ് പരിചയം വേണമെന്നാണ് പുതിയ വ്യവസ്ഥ. താല്‍ക്കാലിക അക്രഡിറ്റേഷന് നിയമബിരുദത്തോടൊപ്പം രണ്ടുവര്‍ഷം തുടര്‍ച്ചയായ കോടതി റിപ്പോര്‍ട്ടിങ് പരിചയവും വേണം. ഇതില്‍ ഒരു വര്‍ഷം ഹൈക്കോടതിയിലെ പരിചയമായിരിക്കണം.
താല്‍ക്കാലിക അക്രഡിറ്റേഷനുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കും. അക്രഡിറ്റേഷന് ഒരു കാരണവും പറയാതെ റദ്ദാക്കാനും ചീഫ് ജസ്റ്റിസിന് അധികാരമുണ്ടായിരിക്കും. മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രസ് കൗണ്‍സില്‍ ആണ് അക്രഡിറ്റേഷന് നല്‍കുന്നത്. ഇത് അവരുടെ പരിചയ സമ്പത്തും കഴിവും കണക്കിലെടുത്താണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോടതി റിപ്പോര്‍ട്ടര്‍മാര്‍ നിയമബിരുദമില്ലാതെതന്നെ സമര്‍ത്ഥമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചരിത്രമാണുള്ളത്. ഇങ്ങനെ റിപ്പോര്‍ട്ടിങ്ങിന് വ്യവസ്ഥകള്‍ വയ്ക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ അധികസൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്.
അഭിഭാഷകരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കോടതിയില്‍ ഇരിക്കാനോ അവിടത്തെ മാധ്യമ മുറി ഉപയോഗിക്കാനോ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ സമ്മതിക്കുന്നില്ല. പ്രഗത്ഭരായ അഭിഭാഷകര്‍തന്നെ പറയുന്നത് ബാഹ്യനിയന്ത്രണങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്നാണ്. നിയമസഭാ റിപ്പോര്‍ട്ടിങ്ങിന് നിയമനിര്‍മാണ രംഗത്തെ പരിചയം നിര്‍ബന്ധമാക്കുന്നത് വൃക്ക തട്ടിപ്പോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ റിപ്പോര്‍ട്ട് ചെയ്യാന്‍ മെഡിക്കല്‍ ബിരുദം വേണമെന്ന് അനുശാസിക്കുന്നതിന് തുല്യമല്ലേയെന്ന് അവര്‍ ചോദിക്കുന്നു.
അക്രഡിറ്റേഷന് ലഭിക്കുന്നതിന് ജഡ്ജിമാരുടെ കമ്മിറ്റിയുടെ ശുപാര്‍ശ വേണമെന്നും, വിധിന്യായങ്ങളുടെ സൗജന്യ പകര്‍പ്പിനും ഈ നിയമം ബാധകമാകുമെന്നും പുതിയ മാനദണ്ഡത്തിലുണ്ട്. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. മാധ്യമ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തെ സമൂഹത്തിനും വികസനത്തിനും സഹായമാകുന്നത്. അപചയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് പരിഹാരം കണ്ടെത്തുന്നത് മാധ്യമങ്ങളാണല്ലോ. ലൈംഗിക പീഡനങ്ങളും വൃക്ക തട്ടിപ്പുകളും ആരോഗ്യരംഗത്തെ അപചയങ്ങളും മറ്റും തിരുത്താന്‍ സഹായകമാകുന്നത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ്. പെയ്ഡ് ന്യൂസിനെതിരെ പ്രതിഷേധം ഉയര്‍ന്നതും ഇതേ കാരണത്താലാണ്. ഈ പശ്ചാത്തലത്തില്‍ നീതിയുടെ കാവലാളുകള്‍ മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന നടപടികളിലേക്ക് പോയിക്കൂടാ.
എന്നാല്‍, പെരുമാറ്റച്ചട്ടം പലയിടത്തുമുണ്ട്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള സര്‍ക്കാരിന്റെ അക്രഡിറ്റേഷന് വേണം. സുപ്രീംകോടതിയില്‍ അവിടത്തെ നിബന്ധനകളുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളെയും അകത്ത് അനുവദിക്കില്ലെങ്കിലും, ഹൈക്കോടതിയുടെ നിബന്ധനകളെ അവരും വിമര്‍ശിക്കുന്നു. മാനദണ്ഡമാകാം, എത്രവരെ എന്നതാണ് ചോദ്യം; സുപ്രീംകോടതിയിലെ മാനദണ്ഡങ്ങള്‍ക്കപ്പുറം ഹൈക്കോടതി പോകരുത്. പോയാല്‍, അതാണ്, അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: