30 കോടിയുടെ കെഎസ്എഫ്ഇ സഹകരണ സംഘം തട്ടിപ്പ്
തിരുവനന്തപുരം: സഹകരണ മേഖലയിലെ കള്ളപ്പണം രക്ഷിക്കാന്‍ ഇരുമുന്നണികളും സഹകരിക്കുമ്പോള്‍, തട്ടിപ്പിനും ഈ സഹകരണം ഉണ്ടായതിന്റെ വലിയ തെളിവാണ് കെഎസ്എഫ്ഇ സ്റ്റാഫ് സഹകരണ സംഘം തട്ടിപ്പ്.
അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്താണ് 30 കോടിയുടെ തട്ടിപ്പ് പുറത്തുവന്നത്. സംഘം ഭാരവാഹികളെല്ലാം സിപിഎം അനുഭാവികളായതിനാല്‍ നടപടി ഉണ്ടായില്ല. കോണ്‍ഗ്രസ് ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കിയെങ്കിലും പിന്നീടു വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം രക്ഷിക്കാനാണ് ശ്രമിച്ചത്. തട്ടിപ്പ് പണത്തിന്റെ വലിയൊരു വിഹിതം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനും ലഭിച്ചതാണ് കാരണം.
സംഘത്തില്‍ നിക്ഷേപങ്ങള്‍ കണക്കില്‍ കൊള്ളിക്കാതെ തട്ടിയെടുത്തെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കാലാകാലം ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ അഞ്ച് സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡും ചെയ്തു. സൊസൈറ്റിയിലെ ജീവനക്കാരും ഡയറക്ടര്‍മാരും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരില്‍ നിന്ന് തുക ഈടാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
സഹകരണ നിയമത്തിലെ ചട്ടമനുസരിച്ച് സാമ്പത്തിക ക്രമക്കേടുകളുടെ പ്രാഥമിക ഉത്തരവാദിത്വം ഭരണസമിതി അംഗങ്ങള്‍ക്കാണ്. അതുകൊണ്ട് അന്വേഷണം പൂര്‍ത്തിയായി, ബാധ്യത നിശ്ചയിച്ച് തുക ഈടാക്കുന്നതുവരെ, ഭരണസമിതി അംഗങ്ങളായ കെഎസ്എഫ്ഇ ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കരുതെന്നും ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും സഹകരണ രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ഈ ജീവനക്കാര്‍ ജാമ്യമായി നല്കിയ സ്ഥിരം നിക്ഷേപങ്ങള്‍, എല്‍ഐസി പോളിസികള്‍, സ്വര്‍ണം, സ്വത്തുവകകള്‍ എന്നിവയൊക്കെ മരവിപ്പിക്കുമെന്ന് കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടറും ഉത്തരവിറക്കി.
2004 മുതലുള്ള ഭരണസമിതിയില്‍ അംഗമായ 24 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ക്രമക്കേട് കാട്ടിയവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചില്ല. കുറ്റക്കാര്‍ സിപിഎം പ്രവര്ത്തകരായിരുന്നിട്ടും അവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായില്ല. പകരം, ക്രമക്കേടുകളുടെ നഷ്ടം നികത്താന്‍ 30 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്കാന് തീരുമാനിക്കുകയായിരുന്നു. 11.80 കോടി രൂപ അടിയന്തരമായി അനുവദിക്കുകയും ചെയ്തു. ഈ അസാധാരണ നടപടി ഹൈക്കോടതില്‍ ചോദ്യം ചെയ്യപ്പട്ടു.
കുറ്റം ചെയ്തവരില്‍നിന്ന് പണം വസൂലാക്കുന്നതിനു പകരം സര്‍ക്കാര്‍ പണം നല്‍കുന്നതിനെ കോടതിയും വിമര്‍ശിച്ചു. അതിനാല്‍ പിന്നീട് പണം നല്കാന് കഴിഞ്ഞില്ല.
സസ്പെന്‍ഡു ചെയ്യപ്പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിരിച്ചുകയറി.
കുറ്റക്കാരെന്നു കണ്ടെത്തിയ സൊസൈറ്റി ഭാരവാഹികളായ കെഎസ്എഫ്ഇ ജീവനക്കാര്‍ പ്രൊമോഷന് ഉള്‍പ്പെയുള്ള എല്ലാ അനുകൂല്യങ്ങളും അനുഭവിച്ച് ജോലിയില്‍ തുടരുന്നു.
സെക്രട്ടേറിയറ്റിനു തൊട്ടുമുന്പില്, ജനറല്‍ ആശുപത്രി റോഡില്‍ കെഎസ്എഫ്ഇ ബ്രാഞ്ചിന്റെ കാര്‍ പോര്‍ച്ചിലായിരുന്നു സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നത്. കെഎസ്എഫ്ഇ യുടെ ഔദ്യോഗിക സ്ഥാപനം എന്ന ധാരണയിലാണ് പലരും ഇവിടെ പണം നിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: