കണ്ണൂര്‍: റിസര്‍വ്വ് ബാങ്കിനു മുന്നില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ഭരണഘടനാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ്വ് ബാങ്കിലെ ധനവിനിയോഗം നിലച്ചാല്‍ സാമ്പത്തിക മേഖലയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കും.
ജനവിരുദ്ധ സമരത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്മാറണമെന്നും സമരം നിയമവാഴചക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ധര്‍ണ്ണ ജനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. സഹകരണമേഖലയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പുറമെ കേരളത്തിലെ എംപിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
അനുഭാവപൂര്‍വ്വമായ നടപടികളുമായി കേന്ദ്രം മുന്നോട്ട് നീങ്ങുമ്പോള്‍ ഉപരോധ സമരവുമായി എല്‍ഡിഎഫ് രംഗത്തെത്തിയത് ഒളിച്ചുകളിയുടെ ഭാഗമാണ്. സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ധരിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ദല്‍ഹിയിലെത്തി ധനമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടപടിക്ക് പോലും സാവകാശം നല്‍കാതെയാണ് എല്‍ഡിഎഫ് ഉപരോധം. ഉപരോധം കൊണ്ട് ജനങ്ങള്‍ക്ക് യാതൊരുവിധ ഗുണവുമുണ്ടാകില്ലെന്നും കള്ളപ്പണക്കാര്‍ക്ക് മാത്രമേ ഇത് ഗുണം ചെയ്യുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പറയുന്നത് ശരിയല്ല. അത്തരത്തിലുള്ള നീക്കമില്ല. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല.
എന്നാല്‍ സഹകരണ മേഖല തകരാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ കേരള ബാങ്ക് എന്ന പേരില്‍ ബാങ്ക് തുടങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം ഇത്തരം സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: