തിരുവനന്തപുരം: സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നതുമൂലം വന്‍കിട എസ്റ്റേറ്റുകള്‍ക്ക് എതിരായ അനധികൃത തോട്ടഭൂമി കേസുകളില്‍ തിരിച്ചടി. ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ എസ്റ്റേറ്റ് കേസിലും ബ്രൈമൂര്‍ എസ്റ്റേറ്റ് കേസിലും സര്‍ക്കാര്‍ അഭിഭാഷകരുടെ വീഴ്ചമൂലം തിരിച്ചടി നേരിട്ട സര്‍ക്കാരിന് 3041 ഏക്കര്‍ തോട്ടഭൂമി കയ്യേറിയ പോബ്സണെതിരായ കേസിലും പ്രതികൂലവിധി വന്നു. കേസുകളില്‍ വാദഗതികള്‍ അവതരിപ്പിക്കാനോ സത്യവാങ്മൂലം ഹാജരാക്കാനോ സര്‍ക്കാര്‍ അഭിഭാഷകര്‍ മുതിര്‍ന്നില്ല.
ടി ആന്റടിക്കും ബ്രൈമൂറിനും പിന്നാലെ ഈ മാസം 14നാണ് പോബ്സന്റെ അനധികൃത തോട്ടഭൂമി ഏറ്റെടുക്കാനുള്ള സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തിന്റെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി കെ. വിനയചന്ദ്രന് ഉത്തരവായത്. ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ് (യുകെ) എന്ന വിദേശ കമ്പനിയില്‍നിന്ന് രാം ബഹദൂര്‍ ഠാക്കൂറിന്റെ പേരിലുള്ള ആര്ബിറ്റിക്ക് 1976ല്‍ കൈമാറിയെന്നു പറയുന്ന 9265 ഏക്കറില്‍പ്പെടുന്നതാണ് പോബ്സണ് കൈവശം വച്ചിരിക്കുന്ന പീരുമേട് മഞ്ഞുമല വില്ലേജുകളില്‍പ്പെടുന്ന ഇടുക്കിയിലെ 3041 ഏക്കര്‍ തോട്ടഭൂമി.
ആര്‍ബിറ്റി സിബിഎസ്, ആര്‍ബിറ്റി എംഎംഎസ് കമ്പനികള്‍ കൈവശം വച്ച ഭൂമി 2008ലാണ് പോബ്സന്റെ കൈവശമെത്തിയത്.
രാജമാണിക്യം, പോബ്സണ് കൈവശം വച്ചിരുന്ന ഭൂമി ഏറ്റെടുക്കാതിരിക്കാന്‍ സപ്തംബര്‍ 24ന് ഒക്ടോബര്‍ 21ന് ഹിയറിംഗില്‍ രേഖകള്‍ ഹാജരാക്കാനായി നോട്ടീസ് നല്‍കിയിരുന്നു. ഈ ഭൂമിയിലെ മരംമുറി അടക്കം നിരോധിച്ച് സ്പെഷ്യല്‍ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ മുന്നുമാസത്തെ സാവകാശം തേടിയ ശേഷം പോബ്സണ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ട്രാവന്‍കൂര്‍ റബ്ബര്‍ ടീ കമ്പനി കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ, മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടുന്നതിലും അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാന്റെ ഓഫീസില്‍ നിന്നുണ്ടായ വീഴ്ചമൂലം ഒക്ടോബര്‍ 20ന് സ്പെഷ്യല്‍ ഓഫീസറുടെ നടപടികള്‍ ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവുണ്ടായി. ഇതിന്റെ മറവില്‍ ട്രാവന്‍കൂര്‍ റബ്ബര്‍ ടീ എസ്റ്റേറ്റിന്റെ അനുബന്ധ കമ്പനിയായ 700ലധികം ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ബ്രൈമൂറും സ്റ്റേ വാങ്ങി.
ടി ആന്റ് ടി കമ്പനിക്കെതിരായ കേസില്‍ വീഴ്ച വന്നത് പുറത്തായതോടെ അഡീ എജി രഞ്ജിത്ത് തമ്പാന് കേസില്‍ നിന്നൊഴിഞ്ഞു. തുടര്‍ന്ന് സ്പെഷ്യല്‍ അറ്റോര്‍ണി കെ.വി. സോഹനെ കേസ് ഏല്‍പ്പിച്ചെങ്കിലും മുമ്പ് ഹാരിസണ്‍ അനുബന്ധകേസുകളില്‍ ഹാജരായ പശ്ചാത്തലമുള്ളതിനാല്‍ സോഹനും ഒഴിവായി.
സ്പെഷ്യല്‍ ഗവ. പ്ലീഡറായിരുന്ന സുശീല ഭട്ടിനെ ഒഴിവാക്കിയശേഷം കേസുകളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് വ്യക്തമാക്കുന്നതാണ് തുടര്‍ നടപടികള്‍ എല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: