ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ ഒഴിവാക്കി. രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ സഹോദരി പ്രിയങ്കയെ രംഗത്തിറക്കാനാണ് പാര്‍ട്ടി തീരുമാനം.
രണ്ട് മാസം മുന്‍പ് പദയാത്ര നടത്തി സംസ്ഥാനത്ത് പ്രചാരണത്തിന് തുടക്കം കുറിച്ച രാഹുലിനെ എന്ത് ചെയ്യുമെന്ന് എന്നാല്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുറവിളി നാടകത്തിന് ശേഷമാണ് പ്രധാന തെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയതെന്നതും ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിലും പ്രിയങ്ക നയിക്കുമെന്നാണ് സൂചന.
പ്രചാരണം പ്രിയങ്ക നയിക്കുമെന്ന് തീരുമാനിച്ചതായി യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു. പ്രചാരണത്തിനിറങ്ങണമെന്ന ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രിയങ്ക സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ പ്രിയങ്കയുടെ പ്രചാരണം സംബന്ധിച്ച തീയതികള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്കയെ പ്രചാരണത്തിനിറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
സെപ്തംബര്‍ ആറിന് പദയാത്രയോടെയാണ് കോണ്‍ഗ്രസ്സിന്റെ പ്രചാരണം രാഹുല്‍ ആരംഭിച്ചത്. പാര്‍ട്ടിയെ ഊര്ജ്ജസ്വലമാക്കുന്നതില് പരാജയപ്പെട്ട യാത്ര വിപരീത പ്രവൃത്തികളിലൂടെയാണ് വാര്‍ത്തയില്‍ ഇടം നേടിയത്. പരിപാടിക്കെത്തിച്ച കട്ടിലുകള്‍ക്ക് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലിയതും രാഹുലിനെ ചെരിപ്പെറിഞ്ഞതും നാണക്കേടായി. പലയിടങ്ങളിലും ആളില്ലാത്തതിനാല്‍ സ്വീകരണം ഉപേക്ഷിച്ചു. പദയാത്ര അവസാനിച്ചതിന് പിന്നാലെ ദല്‍ഹിയില്‍ നല്കിയ സ്വീകരണത്തില്‍ മിന്നലാക്രമണം സംബന്ധിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശം വന്‍വിവാദമായി.
അഴിമതിയില്‍ പേരുകേട്ട ഷീലാ ദീക്ഷിതിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഗുണമാവില്ലെന്നും കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. മുന്‍ അധ്യക്ഷ റീത്താ ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നതും തിരിച്ചടിയായി. എസ്പിയുമായുള്ള സഖ്യത്തിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ആദ്യമായി പ്രചാരണം പ്രിയങ്കയെ ഏല്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: