റാഞ്ചി: പെട്രോള്‍, ഡീസല്‍ വില്പനയുടെ പേരില്‍ മാവോയിസ്റ്റുകളുടെ പണം മാറാന്‍ എത്തിയ പെട്രോള്‍ പമ്പ് ഉടമ അറസ്റ്റില്‍. റാഞ്ചി ബെറോയിലെ പെട്രോള്‍ പമ്പ് ഉടമ നന്ദ് കിഷോറാണ് അറസ്റ്റിലായത്.
ചോദ്യംചെയ്യലില്‍ മാവോയിസ്റ്റുകള്‍ക്കു വേണ്ടിയാണു പണവുമായെത്തിയതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. 25 ലക്ഷം രൂപയാണ് ഇയാള്‍ മാറാന്‍ ശ്രമിച്ചത്. അസാധുവാക്കിയ 500, 1000 നോട്ടുകളായിരുന്നു മുഴുവനും. പെട്രോള്‍ പമ്പിന്റെ പേരിലുള്ള കറന്റ് അക്കൗണ്ടില്‍ മാവോയിസ്റ്റ് കമാന്‍ഡറുടെ പേരില്‍ പണം നിക്ഷേപിക്കാനായിരുന്നു നന്ദ് കിഷോര്‍ ശ്രമിച്ചത്. എന്നാല്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്ഐ) തലവന്‍ ദിനേശ് ഗോപ് കൈമാറിയ പണമാണ് ബാങ്കില്‍ അടയ്ക്കാന്‍ ശ്രമിച്ചത്. മാവോയിസ്റ്റുകള്‍ കൈവശമുള്ള പണം വന്‍തോതില്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: