കൊച്ചി: ആലുവ ബീഡി മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നും പുതിയ രണ്ടായിരം രൂപയുടെ രണ്ട് ലക്ഷം നോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. വ്യാപാരി വെങ്കിടാചലത്തിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.
കച്ചവടത്തിനിടെ കിട്ടിയ തുകയാണിതെന്നാണ് വെങ്കിടാചലം പറയുന്നത്. ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ ഇറങ്ങി ഇന്ന് പതിനൊന്ന് ദിവസമേ ആകുന്നൂള്ളൂ. അതിനിടയിലാണ് എട്ട് ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഒരു സ്ഥലത്ത് നിന്നും കിട്ടുന്നത്. സാധാരണ നിലയില്‍ നാലായിരം രൂപയുടെ രണ്ട് 2000 രൂപയുടെ നോട്ടുകള്‍ മാത്രമേ ഒരാള്‍ക്ക് മാറാന്‍ കഴിയുകയുള്ളൂ.
ബീഡിയുടെ മൊത്തവ്യാപാരിയാണ് താനെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയ പണമാണിതെന്നുമാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ വെങ്കിടാചലം പറഞ്ഞത്. എന്നാലിത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളും വെങ്കിടാചലത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെരുമ്പാവൂര്‍, ആലുവ പ്രദേശങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പണം ബാങ്കില്‍ നിന്നും മാറ്റി വാങ്ങിയിരുന്നു. ഇതിന് അവര്‍ക്ക് കമ്മിഷനും നല്‍കിയിരുന്നു. ഇങ്ങനെ മാറിയെടുത്ത പണമാണിതെന്നാണ് സംശയിക്കുന്നത്. ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളെ ഉപയോഗിച്ചും ഇങ്ങനെ പണം മാറ്റിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട്ടും സമാനമായ രീതിയില്‍ പരാതികള്‍ കിട്ടിയിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ വെങ്കിടാചലം ചില ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തേതന്നെ വിവിധ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: