ന്യൂദൽഹി: ജെഎൻയുവിൽ നിന്ന് കാണാതായ എംഎസ്സി വിദ്യാർഥി നജീബ് അഹമ്മദിനെ കണ്ടതായി യുവതിയുടെ കത്ത്. എബിവിപി പ്രവർത്തകർ മർദ്ദിച്ചതിനെത്തുടർന്ന് ഇയാളെ കാണാതായെന്നായിരുന്നു ആരോപണം. യൂണിവേഴ്സിറ്റിയിലെ മാഹി മാണ്ഡവി ഹോസ്റ്റൽ പ്രസിഡൻറ് അസീമിനാണ് ഈ മാസം 14ന് അലിഗഡിൽ നിന്ന് ഒരു യുവതി എഴുതിയ കത്ത് ലഭിച്ചത്.
നജീബ് അഹമ്മദിനെപ്പറ്റി തനിക്ക് വിവരമുണ്ടെന്നാണ് കത്തിൽ പറയുന്നത്. തുർടന്ന് അസീം വിവരം നജീബിന്റെ മാതാവിനെ അറിയിച്ചു. കത്ത് കൈമാറുകയും ചെയ്തു. അവർ കത്ത് ക്രൈംബാഞ്ചിന് നൽകി. അലിഗഡിലെ ഒരു ചന്തയിൽ താൻ നജീബിനെ കണ്ടെന്നും തന്നെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെട്ടതാണെന്നും സഹായം വേണമെന്നും അയാൾ തന്നോട് പറഞ്ഞതായും കത്തിൽ പരാമർശമുണ്ട്. കൂടുതൽ എന്തെങ്കിലും പറയും മുൻപ് നജീബിനെ ചിലർ അവിടെ നിന്ന് വിളിച്ചുകൊണ്ടുപോയി, തന്റെ മേൽവിലാസം സൂചിപ്പിക്കുന്ന കത്തിൽ അവർ എഴുതി.
ആ മേൽവിലാസം അന്വേഷിച്ച് ക്രൈംബ്രാഞ്ച് പോയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. ഇയാളെ പൂട്ടിയിട്ടിരുന്നത് എവിടെയാണെന്നോ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നോയെന്നോ അറിയില്ല. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.കത്ത് എവിടെ നിന്നാ് അയച്ചതെന്ന് വെളിപ്പെടുത്താൻ കൊറിയർ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. കത്ത് ഫോറൻസിക് പരിശോധനക്ക് അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: