തിരുവനന്തപുരം: ഗതാഗത കമ്മീഷണറായിരിക്കെ ക്രമക്കേടു നടത്തിയെന്നാരോപിച്ച് ഫയല്‍ ചെയ്ത ഹര്ജിയിന്മേല് എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസ് വച്ചു താമസിപ്പിച്ചതെന്തിനെന്ന് വിജിലന്‍സ് കോടതി. ശ്രീലേഖയ്ക്കെതിരായ പരാതിയിന്മേല് ചീഫ്സെക്രട്ടറി ഫയല്‍ വച്ചു താമസിപ്പിക്കുകയാണെന്ന ഹര്‍ജിക്കാരന്റെ ആക്ഷേപത്തില്‍ 15 ദിവസത്തിനകം മറുപടി ബോധിപ്പിക്കണമെന്നും പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചു.
ശ്രീലേഖയ്ക്കെതിരായ അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ശ്രീലേഖയ്ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. കേസ് ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേകകോടതി ജഡ്ജ് എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്.
ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതടക്കം നിരവധി ക്രമക്കേടുകള്‍ നടത്തി ആര്. ശ്രീലേഖ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നാണ് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പരാതി. ഇതിന്മേല് അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങള്‍ 2016 ജൂലൈ 25ന് പ്രത്യേക കുറിപ്പോടെ ഗതാഗതസെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ഗതാഗതമന്ത്രിക്ക് കൈമാറിയിരുന്നു. ഈ ഫയലിലാണ് ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത്.
ശ്രീലേഖയ്ക്കു ശേഷം ഗതാഗത കമ്മീഷണറായിരുന്ന ടോമിന് ജെ. തച്ചങ്കരിയാണ് അന്വേഷിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്ത് ഫയല്‍ വകുപ്പ് സെക്രട്ടറിക്ക് അയച്ചത്. തച്ചങ്കരി മനഃപ്പൂര്‍വം തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ശ്രീലേഖയുടെ വാദം. ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരാണ് സംഭവത്തിന് പുറകിലെന്നും ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: