ശബരിമല: സന്നിധാനം പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സോപാനത്തില്നിന്നു പിന്‍വലിച്ച കേന്ദ്രസേനയെ കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് വീണ്ടും വിന്യസിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പോലീസ് മേധാവിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. വെള്ളിയാഴ്ച രാവിലെയാണ് സോപാന ഡ്യൂട്ടിയില്‍ നിന്ന് കേന്ദ്രസേനയെ ഒഴിവാക്കിയത്.
അതീവ സുരക്ഷാമേഖലയില്‍ നിന്ന് കേന്ദ്രസേനയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമായി. ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജ്നാഥ് സിങ്ങിനെ ധരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. തുടര്‍ന്ന് ശബരിമല സുരക്ഷയില്‍ കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും തന്ത്രപ്രധാന ഭാഗങ്ങളില്‍ കേന്ദ്രസേനയെ സുരക്ഷാചുമതല ഏല്‍പ്പിക്കണമെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്കി.
ഇതോടെ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ സന്നിധാനം ആര്‍എഎഫ് മേധാവി മധു ജി. നായരുമായി ചര്‍ച്ച നടത്തി.
ഇന്നലെ നട തുറന്ന മൂന്നു മണി മുതല്‍ വിവിധ പോയിന്റുകളില്‍ കേന്ദ്രസേന ഡ്യൂട്ടി ഏറ്റെടുത്തു. പാണ്ടിത്താവളം, മരക്കൂട്ടം എന്നിവിടങ്ങളിലും സേനയെ വിന്യസിച്ചു. സുരക്ഷാ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ഐജി മനോജ് ഏബ്രഹാം രണ്ട് ദിവസത്തിനകം സ്ഥലത്തെും. ശബരിമലയുടെ ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരുംതന്നെ ഇവിടെ എത്താറില്ലെന്ന വാര്‍ത്ത ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: