ഇടവഴിയും നടവഴിയും ഗ്രാമപാതയും നഗരവീഥിയും കാടും മേടും എല്ലാമെല്ലാം ആ പുണ്യദര്‍ശനത്തിനായി ശരണം പാടുന്നു. ശബരീശനെ ദര്‍ശിക്കാനുള്ള ആവേശത്തോടെ വൃശ്ചികം പുലര്‍ന്നാലുള്ള പുലരിമുതല്‍ പുണ്യയാത്ര. ഒരു മഹോത്സവത്തിന്റെ മധുരഗീതം മാനസങ്ങളെ മംഗളദായകമാക്കുന്നു.
ശരണം വിളിയും വ്രതധാരണവും
സ്വാമിയേ ശരണമയ്യപ്പാ എന്ന പുണ്യാക്ഷരങ്ങള്‍ ആവര്‍ത്തിച്ച് മണ്ഡലകാലത്തെ വണങ്ങുന്നു. രണ്ടുമാലകള്‍ ധരിക്കുന്നുവെന്ന പ്രത്യേകതയും ചില വ്രതാനുഷ്ഠാനക്കാര്‍ക്ക് കാണാം. ശൈവ പ്രതീകമായ രുദ്രാക്ഷം, വൈഷ്ണവ പ്രീതികരമായ തുളസീമാലയും സമന്വയഭാവത്തോടെ കണ്ഠത്തില് വഹിക്കുന്നു. ശിവപ്രീതികരമായ ഭസ്മവും, വിഷ്ണുപ്രീതികരമായ ചന്ദനവും (ഗോപികാ ചന്ദനം) അണിയുന്നു. ഭസ്മം ആത്മബോധത്തെ ഉണര്‍ത്തുന്നു. ചന്ദനം ധര്‍മബോധത്തെ ഉണര്‍ത്തുന്നു. ശിവവിഷ്ണു സമന്വയമാണ് ഹരിഹരപുത്രനായ ശ്രീ അയ്യപ്പന്റെ പ്രഥമസ്വരൂപം എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടുവേണം സ്വാമിയുടെ നാമം അര്‍ത്ഥവത്താക്കാന്‍. തത്വം അറിഞ്ഞ് എല്ലാ കാര്യങ്ങളും വേണ്ടവണ്ണം അനുഷ്ഠിച്ചാല്‍ സര്‍വൈശ്വര്യങ്ങളും കൈവരുന്നു. സ്വാമിയായി മാല ധരിച്ചുകഴിഞ്ഞാല്‍ പകിട്ടും പത്രാസും ആഡംബരവും ഒഴിവാക്കി വിനീതദാസനായി എളിമയുടെയും കാരുണ്യത്തിന്റെയും മഹിമയേറിയ സ്നേഹത്തിന്റെയും പൂജാവിഗ്രഹമായി സ്വാമി ഉയരണം. കറുപ്പോ, നീലയോ നിറമുള്ള വസ്ത്രവും (മുണ്ട്, കച്ച, തോര്‍ത്ത്) മാല എന്നിവ (മേല്സൂചിപ്പിച്ചതുപോലെ) ചന്ദന ഭസ്മകുറിയും അത്യാവശ്യം വേണ്ട അയ്യപ്പനായി വ്രതമേല്‍ക്കുന്ന വ്യക്തിയുടെ ചിഹ്നങ്ങളാണ്.
നിറം, ഗുണം, രൂപം, ഭാവം, ക്രിയ. ഈ അഞ്ച് അടിസ്ഥാന സംസ്കാരങ്ങള്‍ തന്ത്രശാസ്ത്രങ്ങളില്‍ പ്രാമുഖ്യം നേടിയിരിക്കുന്നു. ലോകസൃഷ്ടിയില്‍ ഏതിനും ഒന്നോ അതിലധികമോ നിറങ്ങള്‍ ഉണ്ടായിരിക്കും. നിറങ്ങളുടെ സൂചനയില്‍ ഗുണവും അവയില്‍ ഉണ്ടായിരിക്കും. അതിനനുസൃതമായ രൂപവും. ഗുണങ്ങളുടെ സ്വഭാവം അതില്‍നിന്ന് ഭാവങ്ങള്‍ക്കനുസരിച്ചുള്ള ചലനങ്ങള്‍ അതിന് ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ്. എല്ലാത്തിനെയും സൃഷ്ടിക്കുന്ന ഈശ്വനില്‍ എല്ലാം അനന്തമായ സ്വരൂപമാണ്. പ്രത്യേകിച്ച് ഒരു ഒട്ടല് ഒന്നിനോടും ഇല്ല. തന്ത്രശാസ്ത്രം പരമോന്നത ഗുണമായി പറഞ്ഞിരിക്കുന്നത് കറുപ്പാണ്. കാര്കൊണ്ടല്പോലെ അനന്തമാണ്. ശബരീശ ദര്‍ശനം ഭക്തകോടികളുടെ ജാതിമത വര്‍ണ വര്‍ഗ്ഗ വ്യത്യാസം അല്‍പ്പംപോലും തീണ്ടാത്ത ഐക്യത്തിന്റെയും ഒരുമയുടെയും അനന്തവിശാലമായ മനസ്സ് സൃഷ്ടിക്കുന്നു. പണ്ഡിതപാമര ഭിന്നതകളില്ല, കുബേര കുചേല വ്യത്യാസമില്ല. എല്ലാം സ്വാമി മയം. സ്വാമിയും അയ്യപ്പനും താനും എല്ലാം ഒന്നുതന്നെ. എല്ലാവരും സ്വാമിയെന്നും അയ്യപ്പനെന്നും പരസ്പരം സംബോധന ചെയ്യുന്നു. വിശാലമായ ഈ ലോകസൃഷ്ടി മനുഷ്യത്വത്തിന്റെയും മുമുക്ഷത്വത്തിന്റെയും പരമപവിത്രമായ മാഹാത്മ്യം ചമയ്ക്കുന്നു.
വ്രതനിഷ്ഠ
ദേഹബോധം പരിത്യജിച്ച് ത്യാഗബോധം വളര്‍ത്തുന്നു. ഒരു അയ്യപ്പ വ്രതി താടിരോമങ്ങളും തലമുടിയും നഖവും മുറിക്കരുത്. ഭൗതിക സുഖഭോഗങ്ങള്‍ക്ക് സ്ഥാനം കൊടുക്കരുത്. ആഡംബരങ്ങളായ വസ്ത്രഭൂഷാദികള്‍ അണിയരുത്. വര്‍ണഭംഗി ഉലാത്തുന്ന ബാഹ്യമോടിയില്‍ ഭ്രമിക്കരുത്. കഴിവതും എളിമയും വിനയവും ജീവിതമുദ്രയാക്കണം.
അയ്യപ്പനും ധര്മശാസ്താവും
‘അയ്യാ’ എന്ന തമിഴ്വാക്കിന്റെ വികസിത രൂപമാണ് അയ്യപ്പന് എന്നത്. ‘അയ്യ’ എന്നാല്‍ വലിയവന്‍ എന്നര്‍ത്ഥം. എന്നാല്‍ ‘ധര്‍മശാസ്താവ്’ എന്ന വാക്ക് പൂര്‍ണമായും സംസ്കൃതമാണ്. മണികണ്ഠന് എന്ന മഹനീയസംജ്ഞയാണ് മലയാളികളുടെ അയ്യപ്പന്. ജടാവല്ക്കലങ്ങള് പൂണ്ട് യോഗചട്ടവും ചിന്മുദ്രയുമായി ഇരിക്കുന്ന അയ്യപ്പനും പൂര്‍ണാ, പുഷ്ക്കല എന്നീ പേരുകളോടുകൂടി രണ്ട് പത്നിമാരോടൊപ്പം രാജഭാവത്തില്‍ ഇരിക്കുന്ന ധര്മശാസ്താവും വാസ്തവത്തില്‍ വ്യത്യസ്തരാണ്. എങ്കിലും മണികണ്ഠന് ധര്‍മശാസ്താവുമായി ബന്ധമുണ്ട്.
ശാസ്താവിന് ധ്യാന, മന്ത്ര ഗായത്രീ മന്ത്രങ്ങളുണ്ട്.
‘ഓം ഭൂതനാഥായ വിദ്മഹേ ഭവപുത്ര, യധീമഹേ
തന്നഃ ശാസ്താ പ്രചോദയാത്’ എന്ന ശാസ്താവിന്റെ ഗായത്രീമന്ത്രം പ്രഖ്യാതമാണ്. ഈ മന്ത്രത്തിന്റെ സൂക്ഷ്മദര്‍ശനത്തില്‍ ശാസ്താവ് പൂര്‍ണമായും ശിവസ്വരൂപമെന്ന് മനസ്സിലാകും.
മഹാതത്വങ്ങളുടെ പടിചവിട്ടിക്കേറല്‍
സത്യം, ധര്‍മം, ദയ, സ്നേഹം, കാരുണ്യം, എളിമ, പരോപകാരം, അഹിംസ, ആദരവ്, പരസ്പര വിശ്വാസം തുടങ്ങിയ സദ്ഗുണങ്ങളേയും സദാചാരമൂല്യങ്ങളെയും വളര്‍ത്തിയെടുക്കുന്ന, അതീവപുണ്യം പെയ്യുന്ന ശബരീശദര്‍ശനം നമ്മെ ശാന്തിയുടെയും സാഹോദര്യത്തിന്റെയും മഹനീയപാതയിലാക്കി ധന്യരാക്കുന്നു.
സത്യമായ പൊന്നുപതിനെട്ടാംപടി
18 എന്ന സംഖ്യ ഉന്നതമായ ശാസ്ത്രതത്വങ്ങളും ഉദാത്തങ്ങളായ പഠനങ്ങളും കാഴ്ചവയ്ക്കുന്നു. മനുഷ്യജീവിതം ഉയര്‍ന്നു ശോഭിക്കണം. നല്ല ചിന്തകളും വിചാരങ്ങളും ഉണരണം. ജീവിതം തളരാനുള്ളതല്ല, തകര്‍ക്കാനുള്ളതല്ല, കരയാനുള്ളതല്ല, കരയിയ്ക്കാനുള്ളതല്ല. എവിടെയും മനസ്സ് പ്രകാശിപ്പിച്ചു കരുത്തുള്ളതാകണം. പടിപടിയായിട്ടുള്ള ഈ ഉയര്‍ച്ചയും ഉണര്‍ച്ചയും ഉത്തേജനവും ആണ് പതിനെട്ട് പടികള്‍ നമ്മെ ബോധ്യമാക്കുന്നത്.
മനസ്സിന്റെ ഉയര്‍ച്ചയാണ് ജീവിതത്തിന്റെ ഉണര്‍വും ഉയര്‍ച്ചയും. മനസ്സിന്റെ തകര്‍ച്ചയാണ് ജീവിതത്തിന്റെ തളര്‍ച്ചയും തകര്‍ച്ചയും വരുത്തിവയ്ക്കുന്നത്. എന്താണ് മനസ്സ്. മനസ്സ് എന്നാല്‍ പലവിധ ചിന്തകളുടെ വലിയ ഒരു കൂടാരമാണ് അഥവാ പേടകമാണ്. ഈ പേടകത്തില്‍ കൂട്ടിവച്ചരിക്കുന്ന വിവിധ ചിന്തകള്‍ നമ്മെ പലവിധ വ്യക്തിത്വങ്ങളുടെ അടിമയും ഉടമയും ഒക്കെ ആക്കുന്നു.
പ്രധാനപ്പെട്ട ചിന്തകളെ പഠിച്ചാല്‍ മാത്രമേ ശബരീശ ദര്‍ശനത്തിന്റെ സമഗ്രമായ തെളിവും വെളിവും ഉരുത്തിരിഞ്ഞു വരൂ. ചിന്തകളാണ് പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ഈ ചിന്തകള്‍ തന്നെയാണ് പ്രശ്നങ്ങളെ പരിഹരിച്ചുതരുന്നതും. വഴക്കും കലഹവും കലാപവും സൃഷ്ടിക്കുന്നത് ചിന്തയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. വഴക്കും ബഹളവും പ്രശ്നങ്ങളും ഒന്നുംവേണ്ട. സ്വസ്ഥമായും സ്വച്ഛന്ദമായും ജീവിക്കാം എന്ന് നിശ്ചയിക്കുന്നതും ചിന്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതിനാല്‍ സദ്ചിന്തകളെ ഉണര്‍ത്തി ജീവിതം പരമാനന്ദത്തിലെത്തിക്കുവാന്‍ പതിനെട്ടാംപടി തത്വം അത്യധികം സഹായിക്കുന്നു.
18 എന്ന സംഖ്യ ശബരിമലയുടെ മഹത്വവുമായി സംമോഹനമായി ബന്ധിച്ചിരിക്കുന്നു. ശബരിമലയെ ചുറ്റപ്പെട്ട് 18 ഗംഭീര മഹാമലകള്‍ സ്ഥിതിചെയ്യുന്നു. ആ മാമലകളുടെ മധ്യത്തില്‍ അതീവശ്രേഷ്ഠമായ 18 പടികളോടുകൂടിയ മഹാസന്നിധി. ആ മഹാസന്നിധിയില്‍ യോഗാരൂഢനായ സ്വാമിയുടെ പ്രതിഷ്ഠ. 18 ലെ ഒന്ന് എന്നത് പരമാത്മാവും. പ്രപഞ്ചപ്പൊരുളാണത്. എട്ട് അഷ്ടസ്വരൂപമായ പ്രകൃതിതന്നെ (എട്ടുദിക്കിലും നിറഞ്ഞ പരമാത്മ ശക്തി).
18 പടികളുടെ ക്രമം മനുഷ്യശരീരവുമായി ഇണക്കിച്ചേര്‍ക്കാം. മൂലധാരം സ്വാധിഷ്ഠാനം മണിപൂരകം, അനാഹതം, ലംബിക, വിശുദ്ധി എന്നീ ആറ് സ്ഥൂലചക്രങ്ങള്‍, നാലിനും അഞ്ചിനും ഇടയില്‍ ലംബിക എന്ന ഉപചക്രം. പിന്നീട് നെറ്റിത്തടം മുതല്‍ ആജ്ഞാചക്രം ആരംഭിച്ച ബിന്ദു, അര്‍ദ്ധചക്രം, രോധിനി, നാദം, നാദാന്തം, ശക്തി, വ്യാപിക, സമന, ഉന്മന, മഹാബിന്ദു, സഹസ്രാരം എന്നിങ്ങനെ ചക്രങ്ങളെക്കൊണ്ട് സുസൂക്ഷ്മമായ ശരീരശാസ്ത്രം ആണ് 18 പടികള്‍. കൂടാതെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി (എന്നീ ജ്ഞാനേന്ദ്രിയങ്ങള്‍) പ്രാണന്, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ അഞ്ച് പ്രാണങ്ങള്‍. അഞ്ച് കര്‍മേന്ദ്രിയങ്ങള്‍ (പാണി, വാണി, പാദം, പായു, ഉപസ്ഥം. മൂന്ന് ഗുണങ്ങള്‍ എന്നിവയിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് 18 പടികളിലൂടെയുള്ള യാത്ര.
അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നീ അവിദ്യകള്‍ അഞ്ച്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറ് വികാരങ്ങള്‍. നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അര്‍ത്ഥഭൂഷണം എന്നീ സപ്തവ്യസനങ്ങള്‍ എന്നിങ്ങനെ 18 ദുര്‍വികാരങ്ങള്‍ അതിജീവിക്കുന്ന ധര്‍മപാഠങ്ങളും 18 പടികള്‍ ഉപദേശിക്കുന്നു.
ശരീരത്തിന്റെ അന്നമയ, പ്രാണമയ, മനോമയ, വിജ്ഞാനമയ, ആനന്ദമയങ്ങളാണ് അഞ്ച് കോശങ്ങള്‍. അസ്തിത്വം, ജായതേ, വര്‍ദ്ധതേ, വിപശ്ചിതേ, ജിതേന്ദ്ര, നശ്യതേ എന്നീ ആറ് അവസ്ഥകള്‍. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ഏഴു ധാതുക്കളും ചേര്‍ന്ന് 18 ശരീരഘടകങ്ങളും ചേര്‍ത്ത് 18 പടികളെ ശുദ്ധീകരിക്കാം.
18 പുരാണങ്ങള്‍, നാലുവേദങ്ങള്‍, ആറുവേദാംഗങ്ങള്‍, ആറുദര്‍ശനങ്ങള്‍, രണ്ട് ഇതിഹാസങ്ങള്‍ എന്നിങ്ങനെയും 18 നെ കുറിക്കുന്നു. 18 പ്രധാന സ്തുതികള്‍, 18 തന്ത്രശാസ്ത്രങ്ങള്‍ എന്നിങ്ങനെയും 18 ന് പ്രാധാന്യമുണ്ട്.
ഈ വിധം പതിനെട്ടുപടികള്‍ കടന്നാല്‍ മാത്രമേ പരമാത്മസ്വരൂപത്തിലെത്താന്‍ കഴിയുവെന്നതുംകൂടി അക്ഷരംപ്രതി പാലിക്കുന്നതും ഉത്തമോത്തമം തന്നെ.
ശ്രീഅയ്യപ്പന്റെ മറ്റ് പ്രഖ്യാത നാമങ്ങള്‍
ഹരിഹരസുതന്, ശാസ്താവ്, ശ്രീഭൂതനാഥന്, മണികണ്ഠന്, സ്വാമിഅയ്യപ്പന്‍, ശ്രീശബരീശന് എന്നിങ്ങനെയെല്ലാം ശ്രീഅയ്യപ്പനെ വാഴ്ത്തുന്നു.
ഹരിഹരസുതന്
ആദ്ധ്യാത്മിക, ദൈവികതത്വങ്ങളും മര്യാദാക്രമങ്ങളും പുനഃസ്ഥാപിക്കുവാനാണ് അവതാരങ്ങളുണ്ടായത്. കാരാഗൃഹത്തിലും അന്ധകാരത്തിലും ആണ് അവതാരങ്ങളുണ്ടാകേണ്ടത്. കൊടുങ്കാട്ടിലാണ് ശിവനില്‍നിന്ന് അവതാരം കൈക്കൊണ്ടത്. ശിവന് സ്വയം അവതരിക്കുകയില്ല. വിഷ്ണുമായയിലൂടെ അത് സാധ്യമാക്കി. വിഷ്ണുവിന്റെ മോഹിനിരൂപത്തില്‍ മോഹം ഉദിക്കുയും മോഹം ആഗ്രഹമായി പരിണമിക്കുകയും അങ്ങനെ ശിവമോഹിനി സംഗമത്തില്‍ ഹരിഹരപുത്രന്‍ ജന്മമെടുത്തതും അവതാരത്തില്‍ പ്രാമുഖ്യം നേടിയതും മോഹനമായി കീര്‍ത്തിക്കുന്നതും എത്രയും അപ്രമേയമാണ്.
ശ്രീഭൂതനാഥന്
ശിവസന്താനങ്ങള്‍ ഗണങ്ങളുടെ പതിയും സേനകളുടെ പതിയും യഥാവിധി നിയോഗിക്കപ്പെട്ടതുപോലെ ശാസ്താവിന് ഭൂതങ്ങളുടെ ആധിപത്യം ഏല്‍പ്പിച്ചുകൊടുത്തു. അങ്ങനെ അദ്ദേഹം ഭൂതനാഥനായി. ഭൂതനാഥനായ ശാസ്താവ് രണ്ടുപേരെയുംപോലെ (മൂഷികം, മയൂരം) കുതിരയെ വാഹനമാക്കുകയും ആയുധമായി ദണ്ഡ് ധരിക്കുകയും ചെയ്തു.
മണികണ്ഠന്
ഹരിഹരസുതനും ഭൂതനാഥനുമായ ശാസ്താവും അവതാരലക്ഷ്യ പൂര്‍ണതയ്ക്കായി ഭൂലോകവാസനായി രാജകുടുംബത്തിലേക്ക് നിയോഗിക്കപ്പെടുന്നു. രാജാവ് കണ്ടെടുത്തെന്നു മാത്രമല്ല അവിടേക്ക് ശിവന് ശാസ്താവിനെ നിയോഗിച്ചതായും പക്ഷാന്തരമുണ്ട്. അവിടെ മുതലാണ് മണികണ്ഠന് എന്ന ഓമനപ്പേരില്‍ വിഖ്യാതയായത്. ശിവഭൂതഗണങ്ങള്‍ക്കെല്ലാം പൊതുവായി കഴുത്തിലണിയാനുള്ള നാഗഹാരമോ, നാഗമോ (മണിയോ) ഉണ്ടായിരുന്നിരിക്കാം. ജന്മനാ രത്നം കഴുത്തിലുണ്ടായിരുന്നതിനാലും ഈ നാമം അര്‍ത്ഥവത്താക്കി.
ശ്രീശബരീശന്
ശബരിമാമലയെ തന്റെ തപോവന ഭൂമിയും, വാസസ്ഥാനമായും കല്പിച്ചു. സര്‍വധര്‍മശാസ്ത്രങ്ങളെയും ജ്ഞാനസിദ്ധാന്തങ്ങളെയും വിശ്വമാനവര്‍ക്കും ദേവകള്‍ക്കും ഋഷിമാര്‍ക്കും വിവരിച്ചുകൊടുക്കുവാന്‍ തെരഞ്ഞെടുത്ത ആദ്ധ്യാത്മിക ഉന്നത ശൃംഗമായ ശബരിമാമലയില്‍ വാണതിനാല്‍ ശബരീശന് എന്ന് ലോകപ്രശസ്തനായി ഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: