ആത്മധാരണ, ആത്മാഭിമാനം, ആത്മാദര്‍ശം, ആത്മാശ്രയം, ആത്മവിശ്വാസം മുതലായ സാധാരണ പ്രയോഗിക്കാറുള്ള വാക്കുകള്‍ മിക്കവരും കേട്ടിരിക്കും. എന്നാല്‍ ഇവയ്ക്കു തമ്മില്‍ എന്താണ് വ്യത്യാസമെന്ന് നാം ശരിക്കു മനസ്സിലാക്കിയിട്ടുണ്ടോ?
ആത്മധാരണ: നമ്മുടെ മനസ്സിലുള്ള നമ്മുടെ ചിത്രം; നമുക്ക് നമ്മെപ്പറ്റിയുള്ള കാഴ്ചപ്പാട്.
ആത്മാഭിമാനം: നമുക്ക് നമ്മെപ്പറ്റിയുള്ള തോന്നലുകള്‍; നാം നമ്മെ എങ്ങനെ അനുഭവിക്കുന്നു എന്നത്.
ആത്മാദര്‍ശം: നാമെന്താകാനിച്ഛിക്കുന്നു എന്നത്.
ആത്മാശ്രയം: നമുക്ക് നമ്മുടെ വിഭവങ്ങളിലും വിരുതുകളിലും ഉള്ള വിശ്വാസം.
ആത്മവിശ്വാസം: നമുക്ക് നമ്മിലുള്ള വിശ്വാസം.
ആത്മാഭിമാനം എന്ന സങ്കല്പം പരിശോധിക്കാം. നാം നമ്മെ എങ്ങനെ കാണുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും നമ്മുടെ പ്രവൃത്തി, പ്രേമം മുതലായ മേഖലകളിലെ പെരുമാറ്റത്തെ അത് സ്വാധീനിക്കുമെന്നും പണ്ടേതന്നെ മിക്ക മനഃശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായി എന്തുകൊണ്ട് എന്ന് ആരും സൂക്ഷിച്ചുനോക്കിയിട്ടില്ല. ആത്മാഭിമാനത്തിന്റെ മനഃശാസ്ത്രം വ്യക്തിയെ വിലയിരുത്തുന്നതിന്റെ, അതു കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതെന്ത് എന്നതിന്റെ, അടിസ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുന്നു.
ധാരണാവാന്മാരായ ജീവികള്‍
മനുഷ്യര്‍ മറ്റു ജീവികളില്‍നിന്ന് എങ്ങനെ വ്യത്യസ്തരായിരിക്കുന്നു എന്നു ബ്രാന്‍ഡന്‍ എടുത്തുകാണിക്കുന്നു. മറ്റു ജീവികള്‍ക്ക് പ്രജ്ഞയുണ്ടായിരിക്കാം; ചുരുങ്ങിയ പക്ഷം പരിസരബോധമെങ്കിലുമുണ്ടായിരിക്കും. തന്നെത്താന്‍ നോക്കിക്കാണാന്‍ ധാരണകളുടെ ചട്ടക്കൂട് വേണ്ടിയിരിക്കുന്നത് മനുഷ്യന് മാത്രമാണ്. മറ്റു ജീവികള്‍ക്ക് പച്ചനിറമുള്ള വസ്തുക്കള്‍ കാണാന്‍ കഴിയും; എന്നാല്‍ ‘പച്ച’ എന്ന ആശയം നമുക്കേയുള്ളൂ. നായ്ക്കള്‍ക്ക് വ്യക്തികളെ കാണാം. പക്ഷേ മനുഷ്യവംശം എന്ന ധാരണ നമുക്കേയുള്ളൂ. ജീവിതത്തിന്റെ അര്‍ത്ഥത്തെ അധികരിച്ചു വല്ലതും ചോദിക്കാന്‍ മനുഷ്യനേ കഴിയൂ. ഇങ്ങനെ ധാരണകള്‍ രൂപവല്‍ക്കരിക്കുന്നത് അനൈച്ഛികമായിട്ടല്ല. ചിന്തിക്കുക എന്നത് നമ്മുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് വിധേയമാണ്.
പ്രസിദ്ധമായ രണ്ട് മനോവിജ്ഞാനശാഖകളില്‍ ഫ്രോയ്ഡിന്റെ മനോവിശകലന സമ്പ്രദായം ”വാസനകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പാവ”യായി മനുഷ്യനെ കരുതി; ബിഹേവിയറിസമാകട്ടെ കരണങ്ങളോടു പ്രതികരിക്കുന്ന യന്ത്രമായും. നമ്മുടെ ശക്തമായ ധാരണകള്‍ രൂപവത്കരിക്കുന്ന; നമുക്ക് സ്വബോധവും യുക്തിവിചാരശക്തിയും തരുന്ന ചിത്തത്തെ രണ്ടും കണക്കിലെടുത്തില്ല. ഉദരത്തിന്റെയും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം നമ്മുടെ ഇച്ഛയ്ക്ക് വിധേയമല്ല. ചിത്തത്തിന്റെ പ്രവര്‍ത്തനമാകട്ടെ നമ്മുടെ ഇച്ഛയ്ക്കനുസരിച്ചാണ് നടക്കുന്നത്. നമ്മുടെ ലക്ഷ്യം നേടാന്‍ വേണ്ടി നമ്മുടെ ബോധത്തെ ക്രമീകരിക്കാനും രൂപപ്പെടുത്താനും നമുക്ക് ശക്തിയുണ്ട്.
നാം ചിന്തിക്കാന്‍ വേണ്ടി ഉണ്ടായവരാണ്. നമുക്ക് നമ്മെപ്പറ്റി മതിപ്പുണ്ടാകണമെങ്കില്‍ നാമതു ചെയ്തേ പറ്റൂ. നാം നമ്മുടെ ബോധത്തെയും നമ്മെയും തരംതാഴ്ത്തുന്നുവെങ്കില്‍, നിഷ്ക്രിയരോ ഭീരുക്കളോ ആകുന്നുവെങ്കില്‍, പടിപടിയായി നമ്മുടെ ഏറ്റവും വലിയ സിദ്ധിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഫലമോ? നാം നമ്മെ വെറുക്കും. നമുക്ക് നമ്മെ സ്നേഹിക്കണമെങ്കില് നമ്മുടെ ചിന്താശക്തിയെ പോഷിപ്പിച്ചുകൊണ്ടിരിക്കണം.
വികാരവും സ്വാഭിമാനവും
വൈചാരികമായി ഇന്നതു ചെയ്യണമെന്ന് അറിയാമായിരിക്കുകയും വൈകാരികമായി അതു ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും പെട്ടിട്ടുണ്ടോ? മാനസികമായ പക്വത, ബ്രാന്‍ഡന്റെ അഭിപ്രായത്തില്‍, വികാരങ്ങളുടെയടിസ്ഥാനത്തില്‍ ചിന്തിക്കാതെ തത്ത്വങ്ങളുടെയടിസ്ഥാനത്തില്‍ ചിന്തിക്കലാണ്. മനസ്സിന്റെ അപക്വത വിശാലമായ ചിത്രം കാണാത്തവണ്ണം വര്‍ത്തമാനക്ഷണത്തിലും വികാരത്തിലും ചളിയിലെന്നപോലെ പൂണ്ടുപോകുന്നതാണ്. ചിന്തയെയും അറിവിനെയും യുക്തികൊണ്ട് സാധൂകരിക്കാനാകാത്ത വികാരങ്ങള്‍ക്കു ബലി കഴിക്കുമ്പോള്‍ നമ്മുടെ ആത്മാഭിമാനം തകര്‍ത്തുകളയുകയാണ് നാം ചെയ്യുന്നത്. നമ്മുടെ വികാരങ്ങളോട് നമുക്ക് യുക്തിപരമായ സമീപനമുണ്ടെങ്കിലെ തളര്‍ത്തുന്ന ആത്മസന്ദേഹത്തില്‍നിന്നും മനസ്സിടിച്ചിലില്‍നിന്നും ഭയത്തില്‍നിന്നും മുക്തരായിരിക്കാന്‍ കഴിയൂ. ഇതിന്റെയര്‍ത്ഥം യന്ത്രമനുഷ്യനോ മരവിച്ച മനുഷ്യനോ ആകണമെന്നല്ല; വികാരങ്ങളെ വിശാലതരമായ ജീവിതതത്വചിന്തയുടെ അകത്ത് ഒതുക്കി നിറുത്തണമെന്ന ബോധമുണ്ടാകണമെന്നാണ്. വികാരങ്ങളെ നമ്മുടെ ചിന്തയെയും പ്രവൃത്തികളെയും വരുതിയില്‍ നിര്‍ത്താന്‍ അനുവദിച്ചാല്‍ നാഡീരോഗമാണ് ഫലം. ഒരേ സമയത്ത് യുക്തിഹീനരും സന്തോഷവാന്മാരുമായിരിക്കുക അസാധ്യമാണ്. ജീവിതത്തെ തന്റെ വരുതിക്കു നിര്‍ത്തുന്നവരൊക്കെ യുക്തിയെ അനുസരിച്ചു ജീവിക്കുന്നവരാണെന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും.
സുഖം വികാരമാണെന്ന് നാം വിചാരിക്കുന്നു. പക്ഷേ അത് നാം ബോധപൂര്‍വം തെരഞ്ഞെടുത്തവയും വികസിപ്പിച്ചയുമായ മൂല്യങ്ങളില്‍നിന്നുടലെടുക്കുന്നതാണ്. നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് നേടുകയോ പൂര്‍ത്തീകരിക്കുകയോ ചെയ്യുമ്പോഴാണ് നാം സുഖമുള്ളവരാകുന്നത്. ആ മൂല്യങ്ങളെ നിഷേധിക്കുകയോ ക്ഷയിപ്പിക്കുകയോ ചെയ്യുമ്പോള്‍ നമുക്ക് ദുഃഖമുണ്ടാകുന്നു. ഉത്കണ്ഠ ഉണ്ടാകുന്നത് ”ഒരുവന് താന്‍ ഏതെങ്കിലും പ്രശ്നത്തെപ്പറ്റി അവശ്യം ചെയ്യേണ്ടിയിരുന്ന ചിന്തനം ചെയ്യാതിരിക്കുമ്പോള്‍ മാത്രമാണ്.” ചിന്തിക്കാതിരിക്കുന്നതിലൂടെ ആ വ്യക്തി ”യാഥാര്‍ത്ഥ്യത്തിന് തന്നെത്താന്‍ അര്‍ഹനാക്കി.”
ശാരീരികമായ വേദന നമ്മുടെ ശാരീരികമായ അതിജീവനത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള പ്രവര്‍ത്തനമാണ്. മനോവേദനയും ശാരീരികമായ ഉദ്ദേശ്യത്തെ നിറവേറ്റുന്നുണ്ട്. നമുക്ക് ഉത്കണ്ഠയോ കുറ്റബോധമോ മനസ്സിടിച്ചിലോ തോന്നുമ്പോള്‍ അത് നമ്മോട് പറയുന്നത് നമ്മുടെ ബോധം അനാരോഗ്യകരമായ അവസ്ഥയിലാണെന്നാണ്. അത് തിരുത്താന്‍ നമുക്ക് വ്യക്തിയെന്ന നിലക്ക് പുനര്‍നിശ്ചയം ചെയ്യേണ്ടിവരും; മൂല്യങ്ങളെ വിലയിരുത്തേണ്ടിവരും. അതിന് വിപരീതമായി നമ്മുടെ വികാരങ്ങള്‍ക്ക് യുക്തിയെ ബലികൊടുത്താല്‍ നമുക്ക് നമ്മുടെതന്നെ വിധിനിര്‍ണയത്തില്‍ വിശ്വാസം നഷ്ടപ്പെടും.
വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളാല്‍ നയിക്കപ്പെടുന്നവരാണ് ഉയര്‍ന്ന ആത്മാഭിമാനമുള്ളവര്‍. അവര്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി നല്ല ബന്ധമുണ്ടായിരിക്കും. തങ്ങള്‍ ആരാണെന്നതിനോട് എപ്പോഴും വിശ്വസ്തത പുലര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും അവര്‍.
അവര്‍ക്ക് വിപരീതരായവര്‍ തന്റെ ജീവിതം വാസ്തവത്തില്‍ തന്റേതല്ലാത്തവരാണ്. അവര്‍ മറ്റാരുടെയോ പ്രതീക്ഷകളെയും ഉപാധികളെയും മൂല്യങ്ങളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി ജീവിക്കുന്നവരാണ്. എന്തുവിലകൊടുത്തും. ‘സാധാരണ മട്ട്’ ആയി കാണപ്പെടാന്‍ അവരിച്ഛിക്കുന്നു. അന്യര്‍ തിരസ്കരിച്ചാല്‍ അവര്‍ക്കത് ഭയാനകമായിത്തോന്നും. അവരുടെ ജീവിതതത്ത്വ ശാസ്ത്രം അവരെ കേന്ദ്രീകരിച്ചല്ലാതെ മറ്റുള്ളവരെ ചുറ്റിപ്പറ്റിയിരിക്കുന്നതുകൊണ്ട് അവരെ ”സാമൂഹ്യഭാവനാജീവികള്‍” എന്നുവിളിക്കുന്നു. ആത്മസത്തയെ ബലി കഴിക്കുന്നതു തികച്ചും യുക്തിസഹമായിരുന്നാലെന്നപോലെ അവര്‍ അവരുടെ ജീവിതശൈലിയെ ”പ്രായോഗികത” എന്നു വിളിക്കുന്നു. എന്തായാലും ഈ വഴിക്കുള്ള ഓരോ ചുവടുവയ്പും അവരെ യാഥാര്‍ത്ഥ്യത്തില്‍നിന്ന് ദൂരേക്ക് നയിക്കുന്നു; അവരുടെ വാസ്തവമായ തന്മയുടെ നഷ്ടത്തിലേക്കും. നന്നായിരിക്കുന്നു എന്ന തോന്നല്‍, ശുഭാനുഭവം എന്ന പ്രതിഭാസമാണ് ആത്മാഭിമാനം. ചുളുവില്‍ നേടാന്‍ കഴിയാത്ത അഗാധമായ ഒന്നാണിത്. അത് അകത്തുനിന്ന്, ജീവിതത്തില്‍നിന്ന്, വരണം. നാമതിനെ വികസിപ്പിക്കുന്തോറും, വ്യായാമംകൊണ്ടു പേശികളെന്നപോലെ, ജീവിതം നിരന്തരം ശക്തമായിക്കൊണ്ടിരിക്കും. നമ്മുടെ ഉത്തമമായ നന്മയെ പ്രതിഫലിപ്പിക്കുന്ന എത്രയധികം തീരുമാനങ്ങള്‍ നാമെടുക്കുന്നുവോ അത്രയധികം സുസ്ഥിതി നമുക്കനുഭവപ്പെടും.
തികഞ്ഞ ആത്മവിശ്വാസമുള്ള വ്യക്തിക്ക്, എല്ലാം ശരിയായി നടന്നുകൊണ്ടിരിക്കുന്നവന്, ആത്മാഭിമാനത്തിന്റെ മനഃശാസ്ത്രം അത്ര വലിയ കാര്യമായിത്തോന്നിയേക്കില്ല. എന്നാല്‍ ജീവിതത്തിന്റെ വിഷമം പിടിച്ച തെരഞ്ഞെടുപ്പ് നേരിടേണ്ടിവരുമ്പോള്‍ അതിന്റെ ജീവസന്തായകത്വം മനസ്സിലാകും.നാം യുക്തിക്കും നമ്മുടെ സ്വന്തം തത്വങ്ങള്‍ക്കും നിരക്കുംപടി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായി ആത്മാഭിമാനം ഉണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: