സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകരില്‍ ഒരാളായിരുന്നു സുരുജി. കര്‍ണാടക ശാഖയിലെ സ്വയം സേവകനായിരുന്ന അദ്ദേഹം പിന്നീട് സംഘചുമതലയിലെത്തുകയായിരുന്നു.1969ല്‍ ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ വലിയ സമ്മേളനത്തിന്റെ സംഘാടക ചുമതല സുരുജിക്കായിരുന്നു. സമ്മേളന വിജയം സുരുജിയുടെ സംഘടനാപാടവം വ്യക്തമാക്കുന്നതായിരുന്നു. കര്‍ണാടക പ്രാന്ത പ്രചാരകനായ ശേഷം തമിഴ്നാട്ടില്‍ പ്രാന്ത പ്രചാരകനായി.
അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവാണ് 1980 കാലങ്ങളില്‍ തമിഴ്നാട്ടില്‍ സംഘം വളരുന്നതിന് ഉത്തേജകമായത്. പിന്നീട് ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരകനായി. സ്വയംസേവകര്‍ക്ക് എന്നും ആവേശവും പ്രേരണയും നല്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സേവാവിഭാഗം ആരംഭിച്ചപ്പോള്‍ അതില്‍ പ്രവര്‍ത്തിച്ചു. സേവാ വിഭാഗത്തിന്റെ അടിത്തറ ശക്തമാക്കിയത് സുരുജി ആയിരുന്നു. ഒരു ലക്ഷത്തോളം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സേവാവിഭാഗത്തിന്റെ കീഴില്‍ നടക്കുന്നത്.
എഴുപത്തിമൂന്നാം വയസ്സില്‍ ചുമതലയില്‍ നിന്ന് വിമുക്തനായി ചെന്നൈയില്‍ താമസമായി. സംഘത്തിന്റെ ഏത് നിര്‍ദ്ദേശവും ശിരസ്സാവഹിക്കുന്നതില് കാര്‍ക്കശ്യം നിലനിര്‍ത്തിയ ആളായിരുന്നു സുരുജി. രണ്ട് മാസം മുമ്പുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ എത്ര കഷ്ടപ്പെട്ടായാലും ഏത് ചെറിയ പ്രവര്ത്തകന് വിളിക്കുന്ന സംഘ പരിപാടികളിലും അദ്ദേഹം എത്തുമായിരുന്നു.
ആറന്മുളയിലുണ്ടായ അപകടത്തില്‍ ഇടുപ്പിന് തകരാറുണ്ടായി. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും വാക്കറിന്റെ സഹായത്തോടെയാണ് പിന്നീട് പ്രവര്‍ത്തനം നടത്തിയത്. സംഘ ശിക്ഷാവര്‍ഗ്ഗില്‍ കേരളത്തിന്റേയും തമിഴ്നാടിന്റേയും ചുമതല വഹിച്ച് അദ്ദേഹം അവസാന നിമിഷംവരെ സജീവമായിരുന്നു. സ്വയം സേവകര്ക്കെന്നും പ്രേരണയും കാര്യകര്‍ത്താക്കളെ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത സ്വയം സേവകനായിരുന്നു സുരുജി.
(ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: