ചികിത്സാഉപകരണ കാര്യനിര്‍വഹണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുന്നതില്‍ കാര്യക്ഷമമായി ഇടപെടുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക-ഭൗമശാസ്ത്രവകുപ്പ് മന്ത്രി വൈ.എസ്. ചൗധരി. മികച്ച ആരോഗ്യമുള്ളജനത വസിക്കുന്ന രാജ്യമാകുമ്പോള്‍ മാത്രമേ ഭാരതത്തെ സൂപ്പര്‍ പവറെന്ന് വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി വികസിപ്പിച്ച ബയോ മെഡിക്കല്‍ ഡി
വൈസുകള്ക്കായുള്ള ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിന്റെയും ഇ-കണ്സള്ട്ടേഷന് സര്‍വീസുകളുടെയും സമര്‍പ്പണം നിര്‍വഹിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേന്ദ്രസര്‍ക്കാര്‍ ജനതയുടെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ആരോഗ്യവിഷയത്തില്‍ നാം കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പ്രതിരോധപ്രവര്‍ത്തനങ്ങളെ തള്ളിക്കളയുന്നു. ഇക്കാര്യത്തില്‍ ശക്തമായ ബോധവത്കണം ആവശ്യമാണ്. ഗവേഷണങ്ങള്‍ക്ക് പണം പ്രധാനപ്രശ്നമാണെങ്കിലും അവസാനവാക്കല്ല. ഇന്ന് രോഗങ്ങളുടെ ക്ലിനിക്കല്‍ വ്യാഖ്യാനം കുറഞ്ഞിരിക്കുകയാണ്. പകരം മെഷീനുകളാണ് രോഗനിര്‍ണയം നടത്തുന്നത്. മരുന്നുകളും ചികിത്സാ ഉപകരണങ്ങളും പോലും ഇന്ന് മെഷീനുകളാല്‍ നിര്‍ദ്ദേശിക്കപ്പെടുകയാണ്. ചികിത്സാ ഉപകരണ നിര്‍മാണത്തില്‍ മുന്നേറുന്ന ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ചിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ ഏറെ ഗുണം ചെയ്യും. എന്നാല്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ ഇന്ത്യന്‍ സമൂഹത്തിന് യോജിക്കുന്നാണോ എന്ന് തിരിച്ചറിയണമെന്നാവശ്യപ്പെട്ട അദ്ദേഹം മികച്ച ഗവേഷണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ അഭിനന്ദിക്കുകയും ചെയ്തു.
ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ ടെക്നോളജി കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും പുതിയ ഉത്പന്നങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ടിടികെ ചിത്ര ഹൃദയവാല്‍വിന്റെ രജതജൂബിലിയോടനുബന്ധിച്ച് 25 രോഗികള്‍ക്കുള്ള ഹൃദയവാല്‍വ് സൗജന്യമായി നല്‍കുന്നതിന്റെ സമ്മതപത്രവും ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറി. ബയോമെഡിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ടീമംഗങ്ങളെ ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ ഡോ എം.എസ്. വല്യത്താന് ആദരിച്ചു. പ്രൊഫ. കെ. മോഹന്‍ദാസ്, ടി.ടി. ജഗന്നാഥന്, ഡോ ആശാ കിഷോര്‍ എന്നിവര്‍ സംസാരിച്ചു.
ബയോ ആക്ടീവ് കാല്‍സ്യം സള്‍ഫേറ്റ് സിമന്റ്, മനുഷ്യഹൃദയത്തിന്റെ സുഷിരങ്ങള്‍ അടയ്ക്കാനുപയോഗിക്കാവുന്ന മൃഗങ്ങളുടെ ഹൃദയാവരണമായ പെരികാര്‍ഡിയം, പി വി എ സര്‍ജിക്കല്‍ സ്പോഞ്ച് എന്നിവയാണ് വ്യാവസായിക ഉത്പാദനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് കൈമാറുന്ന നൂതന സാങ്കേതിക വിദ്യകള്‍. രണ്ടാംതലമുറ ടിടികെ ചിത്ര ഹൃദയവാല്‍വ്, വാസ്കുലാര്‍ ഗ്രാഫ്റ്റ് എന്നിവയാണ് പ്രകാശനം ചെയ്ത പുതിയ ഉത്പന്നങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: