ബീജിങ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം ഇന്ത്യയുടെ പി.വി. സിന്ധുവിന്. ഫൈനലില്‍ ആതിഥേയ താരം സണ്‍ യുവിനെ മൂന്നു ഗെയിം നീണ്ട കൡയില്‍ തോല്‍പ്പിച്ചു സിന്ധു, സ്കോര്‍: 21-11, 17-21, 21-11. സിന്ധുവിന്റെ ആദ്യ സൂപ്പര്‍ സീരിസ് കിരീടമാണിത്. റിയൊ ഒളിമ്പിക്സ് വെള്ളിക്കു ശേഷമുള്ള ആദ്യ നേട്ടം.
ലോക റാങ്കിങ്ങില്‍ പതിനൊന്നിലുള്ള സിന്ധു, ഒരു സ്ഥാനം താഴെയുള്ള സണ്‍ യുവിനെതിരെ കടുത്ത പോരാട്ടത്തിനു ശേഷമാണ് ജയിച്ചു കയറിയത്. ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിന് രണ്ടാമത്തേതില്‍ പിഴച്ചു. എന്നാല്‍, അവസാനത്തേതില്‍ വീണ്ടും ഫോമിലേക്കുയര്‍ന്ന ഇന്ത്യന്‍ താരം കിരീടം സ്വന്തമാക്കി.
ചൈന ഓപ്പണ്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു. 2014ല്‍ പുരുഷന്മാരില് കെ. ശ്രീകാന്തും വനിതകളില്‍ സൈന നേവാളും കിരീടം നേടി. കഴിഞ്ഞ തവണ സൈന ഫൈനലില്‍ തോറ്റു. ഒളിമ്പിക്സ് വെള്ളിയും രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലവും നേടിയിട്ടുള്ള സിന്ധുവിന്റെ ഏഴാമത്തെ രാജ്യാന്തര കിരീടമാണിത്. ഈ വര്‍ഷം രണ്ടാമത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: