ശബരിമല: സര്‍ക്കാരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് ഭക്തന്റെ അന്നവും കുടിവെള്ളവും മുട്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്.
പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ സന്നിധാനത്ത് കുപ്പിവെള്ളം നിരോധിച്ച അധികൃതര്‍ കൊക്കോക്കോള കമ്പനിക്ക് സന്നിധാനത്ത് ബോട്ടിലിംഗ് പ്ലാന്റ്അനുവദിച്ചതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മലകയറി ക്ഷീണിതനായി വരുന്ന ഭക്തന് വെള്ളത്തിന് പകരം കോള കുടിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.
നടപടി കുത്തക ബഹുരാഷ്ട്ര കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ്. കോളയുടെ പേരില്‍ പണക്കൊള്ള നടത്താനാണ് അധികൃതരുടെ ശ്രമം. കേരകൃഷിയെയും കര്‍ഷകരെയും പരിപോഷിപ്പാക്കാനാവുംവിധം ആരോഗ്യത്തിന് ഹാനികരമല്ലാത്ത നീര ഇവിടെ വിപണനം നടത്താവുന്നതാണ്.
ഈശ്വര വിശ്വാസമില്ലാത്ത സര്‍ക്കാര്‍ തീര്‍ത്ഥാടകരെ ഉപഭോഗവസ്തുവായി മാറ്റുകയാണ്. അയ്യപ്പഭക്തര്‍ക്ക് സൗജന്യ അന്നദാനം നടത്തിവന്നിരുന്ന സന്നദ്ധസംഘടനകളെ അതില്‍നിന്നു വിലക്കിയത് പ്രതിഷേധാര്‍ഹമാണ്.
തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഗോപാലകൃഷ്ണന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനുമായി ടെലഫോണില്‍ ചര്‍ച്ചനടത്തി. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ തുറന്നുകാട്ടിയ പ്രശ്നങ്ങള്‍ പ്രസിഡന്റ് മുമ്പാകെ അദ്ദേഹം അവതരിപ്പിച്ചു. സന്നിധാനത്തെ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ പ്രധാന പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: