അമ്പലപ്പുഴ: പുന്നപ്രയില്‍ മാലിന്യം കുന്നുകൂടുന്നു. പ്രദേശവാസികള്‍ ദുരിതത്തില്‍ പുന്നപ്രദേശീയപാതയില് കുറവന്തോട് മുസ്ലിം ദേവാലയത്തിന് വടക്ക് ഭാഗത്ത് കൃസ്ത്യന്‍ ദേവാലയത്തിന് സമീപത്തായാണ് ദിനം പ്രതി മാലിന്യം കുന്നുകൂടുന്നത്. ഇതേതുടര്‍ന്ന് പ്രദേശവാസികളും ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ക്കും മൂക്ക്പൊത്തി വേണം ഇതുവഴി സഞ്ചരിയ്ക്കാന്‍.
പ്രദേശത്തെ ഹോട്ടല്‍ മാലിന്യങ്ങളും പുറത്തു നിന്നും എത്തിയ്ക്കുന്ന കോഴികളുടെ അവശിഷ്ടങ്ങളും ചീഞ്ഞ് അഴുകി ദുര്‍ഗന്ധം വമിയ്ക്കുകയും കൊതുകും കൂത്താടികളും മുട്ടയിട്ട് പെരുകി പ്രദേശവാസികളുടെ സൈ്വരവിഹാരം നശിപ്പിയ്ക്കുകയുമാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡിന്റെ മുഖ്യപ്രദേശമാണ് മാലിന്യ നിക്ഷേപ കേന്ദ്രം.
എന്നാല്‍ നാട്ടുകാര്‍ ആരോഗ്യവകുപ്പില്‍ പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല. മാലിന്യ നിര്‍മാര്‍ജ്ജനം തങ്ങളുടെ ജോലിയല്ലന്നും പഞ്ചായത്താണ് നടപടി സ്വീകരിയ്ക്കണ്ടതെന്നുമാണ് ആരോഗ്യവകുപ്പിന്റെ ഭാഷ്യം. തുടര്‍ന്ന് രണ്ടു മാസക്കാലമായി നാട്ടുകാര്‍ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് നിരന്തരമായി പരാതി നല്‍കിയെങ്കിലും പ്രസിഡന്റാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്യേണ്ടതെന്നാണ് പഞ്ചായത്ത് അധികാരികള്‍ പറയുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റാകട്ടെ തന്റെ വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
വാര്‍ഡംഗം ഇതിനെതിരെ ശബ്ദിക്കുന്നതുമില്ല. ജനങ്ങള്‍ രോഗ ഭീതിയുടെ നിഴലിലാണ്. അമ്പതിലധികം തൊഴിലുറപ്പ് തൊഴിലാളികളാണ് പത്താം വാര്‍ഡിലുള്ളത്. എന്നാല്‍ മൂന്നുതൊഴിലാളികള്‍ മതി, മണിക്കൂറുകള്‍ കൊണ്ട് മാലിന്യ നിക്ഷേപം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍. എന്നാല്‍ വാര്‍ഡംഗവും പഞ്ചായത്ത് പ്രസിഡന്റം ജനദ്രോഹ നടപടിയാണ് സ്വീകരിയ്ക്കുന്നത്.
സന്ധ്യ കഴിഞ്ഞാല്‍ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവു നായകളുടെ ശല്ല്യത്തെ തുടര്‍ന്ന് കാല്‍നടക്കാര്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: