കളമശേരി: ഏലൂര്‍ നഗരസഭയില്‍ അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകമെന്ന് ആക്ഷേപം. അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത് കൂടാതെ പഴയവ പുതുക്കി പണിയുന്നതും നിയമനടപടികള്‍ പാലിക്കാതെയെന്നാണ് പരാതി.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുമ്പോഴും നിലകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും കെട്ടിടത്തിന്റെ കാലനിര്‍ണ്ണയം പരിഗണിക്കണമെന്നുണ്ട്. മഞ്ഞുമ്മലിലെ ഒരു സ്വകാര്യ ആശുപത്രി ഇതൊന്നും പരിഗണിക്കാതെയാണ് കെട്ടിടം നിര്‍മ്മിച്ചത്. കൂടുതല്‍ നിലകള്‍ വരുമ്പോള്‍ അത് താങ്ങാനുള്ള ബലം അടിത്തറയ്ക്ക് ഉണ്ടോയെന്ന് പരിശോധിക്കുന്നുമില്ല.
ഏലൂരില്‍ ഫാക്ട് ഭൂമിയില്‍ പത്ത് വര്‍ഷം പഴക്കമുള്ള അനധികൃത കെട്ടിടത്തില്‍ സ്ക്കൂള് പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതി നല്‍കിയിട്ടും ഏലൂര്‍ നഗരസഭ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നഗരസഭ ജീവനക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് സൂചന. ഏലൂര്‍ ആനവാതിലിന് സമീപം എംഇഎസ് മാനേജ്മെന്റ് സ്ക്കൂളാണ് അനുമതിയില്ലാതെ പണിത ഇരുനില കെട്ടിടത്തില്‍ നേഴ്സറി സ്ക്കൂള് ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ 116 വിദ്യാര്‍ത്ഥികളും 20 അധ്യാപക അനധ്യാപകരുമാണ് ഉള്ളത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിന് കെട്ടിട നമ്പറുമില്ല. ഇതില്ലാതെ ഇലക്ട്രിസിറ്റി കണക്ഷന് കൊടുത്തത് ചോദ്യം ചെയ്തും പരാതി നല്‍കിയിട്ടുണ്ട്.
പത്ത് വര്‍ഷം മുമ്പ് ഫാക്ടില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് ഫാക് ടോ ഏലൂര്‍ നഗരസഭ യോ അറിയാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ 2011 വരെ ഹൈസ്ക്കൂള് വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. കേസായതിനെ തുടര്‍ന്ന് ഹൈസ്ക്കൂള് വിഭാഗം നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ നഗരസഭയില്‍ ഇടതു മുന്നണി വീണ്ടും അധികാരത്തിലേറിയതിന്റ മറവില്‍ ഈ കെട്ടിടം കയ്യേറുകയാണെന്നാണ് സൂചന.
ഏലൂര്‍ നഗരസഭയിലെ ഗോഡൗണുകളുടെ കാര്യവും നിയമങ്ങള്‍ മറികടന്നാണ്. വിസ്തൃതി കുറച്ച് നികുതി ഈടാക്കുകയെന്ന് യുഡിഎഫ് എല്‍ ഡി എഫ് രീതിയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ലക്ഷങ്ങളാണ് പലരുടെയും പോക്കറ്റില്‍ വീഴുക .എല്ലാ വര്‍ഷവും 16 ലക്ഷം വീതം അടക്കേണ്ടതിന് പകരം 2 ലക്ഷം മാത്രമാണ് ഏലൂര്‍ നഗരസഭയില്‍ ഒരു റോഡൗണ് അടക്കുന്നതെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: