തിരുവനന്തപുരം: മന്ത്രിസഭാ അഴിച്ചുപണിയാനുള്ള സിപിഎം സംസ്ഥാനസമിതി തീരുമാനത്തിലും എം.എം. മണിയെ മന്ത്രിയാക്കുന്നതിലും അമര്‍ഷം പ്രകടിപ്പിച്ച് കേന്ദ്രകമ്മറ്റിയംഗം ഇ.പി. ജയരാജന്. സംസ്ഥാന സമിതി യോഗത്തില്‍ അഴിച്ചുപണി സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ ജയരാജന് ഇറങ്ങിപ്പോയി. ജയരാജന് പോയത് എറണാകുളത്തെ പരിപാടിയില്‍ പങ്കെടുക്കാനാണെന്നാണ് ഭാഷ്യം.
ബന്ധുനിയമന വിഷയത്തില്‍ രണ്ടുമാസത്തിനകം ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് നല്കുന്ന ക്ലീന്‍ ചിറ്റ് ഉപയോഗിച്ച് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താമെന്നായിരുന്നു ജയരാജന്റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ജയരാജന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് പാടെ അട്ടിമറിച്ചുകൊണ്ടാണ് എം.എം. മണിയെ മന്ത്രിസഭയിലേക്ക് ശുപാര്‍ശ ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചര്‍ച്ചയില്‍ നിര്‍ദ്ദേശം വച്ചത്.
വട്ടിയൂര്‍ക്കാവിലെ ടി.എന്‍. സീമയുടെ തോല്‍വി പരിശോധിച്ച അന്വേഷണ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജില്ലാസെക്രട്ടറി പിരപ്പന്‍കോട് മുരളി, ജില്ലാ കമ്മറ്റിയംഗം ബി.എസ്. രാജീവ് എന്നിവരെ താക്കീത് ചെയ്തു. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപേരോടാണ് പാര്‍ട്ടി വിശദീകരണം ചോദിച്ചത്. അതില്‍ രണ്ടുപേര്‍ക്കാണ് താക്കീത് ലഭിച്ചതും. പൂഞ്ഞാറിലെ തോല്‍വിക്ക് കാരണമായ കോട്ടയത്തെ രണ്ടുപേരെ ജില്ലാകമ്മറ്റിയില്‍ നിന്ന് തരംതാഴ്ത്തി. പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഇബ്രാഹിം, വി. ശശിധരന് എന്നിവരെയാണ് തരംതാഴ്ത്തിയത്.
ബന്ധുനിയമനം സംബന്ധിച്ച് വിശദീകരണം നല്കാന് സംസ്ഥാന സമിതിയില്‍ പി.കെ. ശ്രീമതി ശ്രമിച്ചെങ്കിലും അവസരം നല്‍കിയില്ല. ശ്രീമതി സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇടപെട്ട് തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: