തിരുവനന്തപുരം: എരുമേലിക്കടുത്ത് കെ.പി. യോഹന്നാന് കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള നിര്‍മാണത്തിനായി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് തുറന്ന കത്തയച്ചു. സര്‍ക്കാര്‍ഭൂമി അനധികൃത മാര്‍ഗത്തിലൂടെ സ്വന്തമാക്കി പിന്നീട് സര്‍ക്കാരിനുതന്നെ വിറ്റ് നേട്ടം കൊയ്യാനുള്ള ശ്രമമാണ് ചെറുവള്ളി എസ്റ്റേറ്റ് കൈമാറാമെന്ന കെ.പി. യോഹന്നാന്റെ തീരുമാനത്തിനു പിന്നിലുള്ളതെന്നും മുരളീധരന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റേതെന്ന് സര്‍ക്കാര്‍ തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ള ഭൂമി കെ.പി. യോഹന്നാന്റേതെന്ന നിലയില്‍ ഏറ്റെടുത്ത് വിമാനത്താവളം സ്ഥാപിക്കുമ്പോള്‍ പങ്കാളിത്തം നല്‍കാനുള്ള നീക്കം ബോധപൂര്‍വമാണോയെന്നറിയാന്‍ താത്പര്യമുണ്ട്. 2200 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള നിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തോട്ടം എന്ന പേരില്‍ വന്‍കിടക്കാര്‍ കൈവശപ്പെടുത്തിവച്ചിരിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇതിലൂടെ സംസ്ഥാനത്തിന് 25,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുന്ന അഴിമതിക്കാണ് കളമൊരുങ്ങുന്നത്.
2005 ലാണ് ഹാരിസണ്‍ മലയാളം ചെറുവള്ളി എസ്റ്റേറ്റ് കെ.പി. യോഹന്നാന് വിറ്റത്.
കാഞ്ഞിരപ്പള്ളിയിലെ മണിമലയിലും എരുമേലിയിലുമായി വ്യാപിച്ചുകിടക്കുന്ന 2,200 ഏക്കര്‍ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ വില്‍പ്പന നിയമവിരുദ്ധമാണെന്നു കണ്ട് കോട്ടയം കളക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ പോക്കുവരവ് റദ്ദാക്കി. ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവകാശം തെളിയിക്കാന്‍ യോഹന്നാന് ഹാജരാക്കിയ രേഖകള്‍ വസ്തുതാപരമായി ശരിയല്ലെന്നും ഭൂമിയുടെ സ്ഥിതിവിവര കണക്ക് ഇതില്‍ വ്യക്തമല്ലെന്നും കോടതി അന്ന് നിരീക്ഷിച്ചു.
യാഥാര്‍ഥ്യങ്ങള്‍ ഇതായിരിക്കെ, ഹാരിസണ്‍ കമ്പനിക്കും കെ.പി. യോഹന്നാനും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂലമായ തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഇത്തരത്തില്‍ ഹാരിസണ്‍ മലയാളവും മറ്റുചില കമ്പനികളും പാട്ടക്കരാര്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സ്വന്തമാക്കിവച്ചിരിക്കുന്ന വന്കിടതോട്ടങ്ങളുടെ ഉടമാവകാശത്തെ ബാധിക്കുന്ന തീരുമാനം കൈക്കൊള്ളുന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം പണിയാനും പങ്കാളിത്തം നല്‍കാനുമുള്ള നീക്കത്തിലൂടെ കെ.പി. യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സര്‍ക്കാര്‍തന്നെ സമ്മതിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഈ തീരുമാനത്തിലൂടെ അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയുടെ ഉടമാവകാശം സര്‍ക്കാരിന് നഷ്ടപ്പെടാനുമിടയാകും. സെന്റ് ഒന്നിന് 5000 രൂപ വീതം കണക്കാക്കിയാലും 25,000 കോടി രൂപയുടെ അഴിമതിയാണ് ഇതിലൂടെ നടക്കുക.
എരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിനു പിന്നില്‍ ശബരിമലയിലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട താത്പര്യങ്ങളല്ല ഉള്ളതെന്ന് വ്യക്തമാണ്. ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുത്തുകയും അതിലൂടെ കോടികളുടെ അഴിമതി നടത്താനുമുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മുരളീധരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: