തിരുവനന്തപുരം: തോട്ടഭൂമിക്കേസുകളില് സര്‍ക്കാര്‍ അഭിഭാഷകരുടെ അനാസ്ഥമൂലം തുടര്‍ച്ചയായി തോല്ക്കുന്നതില് മുഖം രക്ഷിക്കാന്‍ റവന്യൂ വകുപ്പ്.
കേസുകളില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും തിരിച്ചടി നേരിട്ട സാഹചര്യം വിശദമാക്കണമെന്നും ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അഡ്വക്കേറ്റ് ജനറലിന് കത്ത് നല്കി. ഇതിനിടെ സ്പെഷ്യല്‍ ഓഫീസറുടെ നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, സര്‍ക്കാരിന് തിരിച്ചടി നേരിട്ട മൂന്ന് തോട്ടഭൂമി കേസുകളും ഇന്ന് വീണ്ടും പരിഗണിക്കും.
ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ എസ്റ്റേറ്റ്, ബ്രൈമൂര്‍ എസ്റ്റേറ്റ്, പോബ്സണ് എന്നിവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം സ്വീകരിച്ച നടപടികള്‍ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന് കേസില്‍ വീഴ്ച വരുത്തിയതും സത്യവാങ്മൂലം സമര്പ്പിക്കാതിരുന്നതുമാണ് തിരിച്ചടിയായത്.
ഇതിന്റെ മറപറ്റി പോബ്സണ് 3041 ഏക്കര്‍ ഭൂമി കേസില്‍ സ്റ്റേ സമ്പാദിച്ചു. ഈ മൂന്ന് കേസുകളാണ് തിങ്കളാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി കെ. വിനോദ് ചന്ദ്രന് ഒരുമിച്ച് പരിഗണിക്കുന്നത്. തോട്ടഭൂമി കേസുകള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അഭിഭാഷകരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മന്ത്രി ‘ജന്മഭൂമി’ യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: