കണ്ണൂര്‍: ബസ്സുകള്‍ കേന്ദ്രീകരിച്ച് കറന്‍സി മാഫിയകള്‍ വിലസുന്നു, കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാരെ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ വ്യാപകമായിട്ടുള്ളത്. ബസ്സുകളുടെ ട്രിപ്പ് കഴിഞ്ഞതിന് ശേഷം കണ്ടക്ടര്‍മാരുടെ കയ്യിലുണ്ടാകുന്ന നൂറും അതില്‍ ചെറിയതുമായ നോട്ടുകളാണ് ഇത്തരം സംഘങ്ങള്‍ വ്യാപകമായി തട്ടിയെടുക്കുന്നത്. പകരം, ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്.
ഇതുവഴി കണ്ടക്ടര്‍മാര്‍ക്ക് നിശ്ചിത ശതമാനം ലാഭം ലഭിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരില്‍ നിന്നും അഞ്ഞൂറ്, ആയിരം രൂപകള്‍ ഡിപ്പോകളില്‍ സ്വീകരിക്കുന്നുണ്ട്. സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍മാര്‍ ഇത്തരം നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലാണ് ചെലവഴിക്കുന്നത്. ചെറിയ തുകക്കുള്ള നോട്ടുകള്‍ക്ക് സംസ്ഥനത്ത് വ്യാപകമായി കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ബസ് ജീവനക്കാരെ കേന്ദ്രീകരിച്ച് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ ചെറിയൊരു വിഭാഗം കണ്ടക്ടര്‍മാര്‍ ഇതില്‍ നിന്നും മാറിനില്‍ക്കുന്നുണ്ട്.
നോട്ടുകള്മാറ്റിയെടുക്കുന്ന സംഘങ്ങളാകട്ടെ ഇത്തരം ചെറിയ നോട്ടുകള്‍ പൂഴ്ത്തിവെക്കുകയാണ് ചെയ്യുന്നത്. ബാങ്കുകളിലും എടിഎമ്മുകളിലും ചെറിയ നോട്ടുകള്‍ കിട്ടാതെ പ്രതിസന്ധിയിലാകുമ്പോഴാണ് സര്‍ക്കാര്‍ അധീനതയിലുള്ള കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ ഇത്തരത്തിലുള്ള തീവെട്ടിക്കൊള്ളക്ക് കൂട്ടുനില്‍ക്കുന്നത്. ദിനംപ്രതി പതിനായിരത്തിന് മുകളിലാണ് പല കെഎസ്ആര്‍ടിസി ബസ്സുകളിലെയും കലക്ഷന്‍. യാത്രക്കാര്‍ യാചിച്ചാലും ഇത്തരം കണ്ട ക്ടര്‍മാര്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ക്ക് ചില്ലറ നല്‍കില്ല. ഇങ്ങിനെ മാറ്റിനല്കുന്നുവഴി ആയിരം രൂപ വരെ പ്രതിദിനം നേട്ടമുണ്ടാക്കുന്ന കണ്ടക്ടര്മാരുണ്ടെന്നാണ് സൂചന.
സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന ആയിരം അഞ്ഞൂറ് നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലാണ് ചെലവഴിക്കുന്നത്. മലബാറിലെ വിവിധ ജില്ലകളില്‍ ഇത്തരം നോട്ട് മാറ്റല്‍ പ്രക്രിയകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന യാത്രക്കാര്‍ പ്രതികരിച്ചാല്‍ പ്രശ്നം തെരുവിലെത്തുമെന്നതിനാല് മിക്കവരും പ്രതികരിക്കാറില്ല. ഇതാണ് ജീവനക്കാര്‍ക്ക് പ്രോത്സാഹനമായി മാറുന്നത്. ഇതിനെതിരെ ശക്തമായി നടപടിയെടുക്കാന്‍ അധികൃതര്‍ തെയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: