ന്യൂദൽഹി: നോട്ട് പിൻവലിച്ചതിൽ വിമർശനം ഉന്നയിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തക്കതായ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങളായ ലക്ഷക്കണക്കിന് ആളുകളുടെ ശാരദ ചിറ്റ് ഫണ്ട് മുക്കിയവരാണ് തനിക്കെതിരെ വിരല്‍ ചൂണ്ടുന്നതെന്ന് ആഗ്രയില്‍ പ്രചാരണ റാലി അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.
പാവങ്ങളുടെ ചിട്ടി ഫണ്ട് തട്ടിയെടുത്തവരാണിവര്. ഒട്ടേറെ പേര് തങ്ങളുടെ പണം നിക്ഷേപിച്ച ഫണ്ട് ആണ് ഇവര്‍ തട്ടിയെടുത്തത്. ഇവരാണ് തനിക്കുനേരെ വിരല്‍ ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. തനിക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ എത്തരക്കാരാണെന്ന് തനിക്കറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കറന്‍സി നിരോധനത്തിനുശേഷം 5 ലക്ഷം കോടി രൂപ ബാങ്കില്‍ നിക്ഷേപമായി എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഭാവിയില്‍ പാവങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. ജനങ്ങള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്. കറന്‍സി നിരോധനം വിജയകരമായി തീരുമെന്നും പ്രധാനമന്ത്രി റാലിയില്‍ ജനങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: