ന്യൂദല്‍ഹി: ഭീകരത പ്രചരിപ്പിക്കുന്ന മതപ്രഭാഷകന് സക്കീര്‍ നായിക്കിനെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഇന്റര്‍പോളിന്റെ സഹായം തേടുന്നു. അന്വേഷണത്തോട് സക്കീര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണിത്. നിയമനടപടികള്‍ ഒഴിവാക്കാന്‍ സൗദിയില്‍ കഴിയുകയാണ് സക്കീര്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ എന്‍ഐഎ ആരംഭിച്ചു. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ സൗദി സക്കീറിനെ ഇന്ത്യക്ക് കൈമാറേണ്ടി വരും.
സക്കീറിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിയിലെ പ്രഭാഷണങ്ങള്‍ അന്യമത വിദ്വേഷവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. യുഎപിഎ പ്രകാരം കേസെടുക്കുകയും ചെയ്തു. സക്കീറിന്റെ സംഘടന ഇസ്ലാമിക് റസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിയമവിരുദ്ധമായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ പത്ത് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഐആര്‍എഫിനും സക്കീറിനും ലഭിച്ച വിദേശ സഹായം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സക്കീറിന്റെ പ്രസംഗത്തില്‍ ആകൃഷ്ടരായി അമ്പതോളം പേര് അക്രമത്തിലേക്ക് തിരിഞ്ഞെന്ന പരാതിയും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സക്കീറിനും ഐആര്‍എഫ് ഭാരവാഹികള്‍ക്കുമെതിരെ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: