കാണ്‍പൂര്‍/ന്യൂദല്‍ഹി: കാണ്‍പൂര്‍ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം 146 ആയി ഉയര്‍ന്നു. 123 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞതായി യുപി ഡിജിപി ജാവേദ് അഹമ്മദ് പറഞ്ഞു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 110 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതിനിടെ അപകടത്തില്‍പെട്ട പാട്ന-ഇന്‍ഡോര്‍ ട്രെയിനില്‍ സഞ്ചരിച്ചതായി കരുതുന്ന അമ്പതോളം പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. എല്ലാവരും ഇന്‍ഡോര്‍ നഗരത്തിന് സമീപത്തുള്ളവരാണ്. വെയിറ്റിംഗ് ലിസ്റ്റിലും മറ്റുമായി ഉണ്ടായിരുന്നവര്‍ ട്രെയിനില്‍ കയറിയെന്നാണ് കരുതുന്നത്. റെയില്‍വേയും യുപി-മധ്യപ്രദേശ് പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.
ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയതാണ് മരിച്ചവരുടേയും അപകടത്തില്‍പെട്ട് പരിക്കേറ്റവരുടേയും സംഖ്യ ഇത്രയധികം ഉയരാന്‍ കാരണം. ഇരുനൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. നാലു സ്ലീപ്പര്‍ കോച്ചുകളാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. എസ് 1, എസ്2 കോച്ചുകള്‍ പരസ്പരം അകത്തേക്ക് കയറിപ്പോയി. എസ്3,എസ്4 കോച്ചുകളും പൂര്‍ണ്ണമായും തകര്‍ന്നു. എസി ത്രി ടയറിലും മരണങ്ങള് ഉണ്ടായിട്ടുണ്ട്.
സംഭവത്തെപ്പറ്റി ഫോറന്‍സിക് അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റിനെ അറിയിച്ചു. അപകടത്തിന് കാരണക്കാരായ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും റെയില്‍മന്ത്രി വ്യക്തമാക്കി.
ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂരോഗമിക്കുന്നത്. ഞായറാഴ്ച രാത്രിയോടെ 132 മൃതദേഹങ്ങള്‍ പുറത്തെടുത്തതായും തിങ്കളാഴ്ച 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ദേശീയ ദുരന്ത നിവാരണ സേനാ കമാണ്ടന്റ് അലോക് കുമാര്‍ സിങ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കാണ്‍പൂര്‍-ഝാന്‍സി റൂട്ടില്‍ റെയില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്. ഇരുവശങ്ങളിലേക്കുമുള്ള പാളങ്ങള്‍ തകര്‍ന്നതിനാല്‍ അപകടം നടന്ന റൂട്ടിലൂടെയുള്ള ഗതാഗതത്തിന് രണ്ടു ദിവസം കാലതാമസം എടുക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: