തിരുവനന്തപുരം: സഹകരണ പ്രശ്നത്തില്‍ ഇടതുമുന്നണിയുമായി യോജിച്ചുള്ള പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമായി. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും നിലപാടെടുത്തതോടെ പോരടിച്ച് നേതാക്കന്മാര് രംഗത്തെത്തി.
സഹകരണ പ്രശ്നത്തിലെ സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. എന്നാല്‍ അതിന് പിന്നാലെ സുധീരന് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. സംയുക്ത സമരത്തിന് യുഡിഎഫ് യോഗത്തില്‍ തീരുമാനമായിട്ടില്ലെന്ന് പറഞ്ഞ സുധീരന് തന്റെ നിലപാടിനെ യുഡിഎഫ് യോഗത്തില്‍ എതിര്‍ത്തെന്ന വാര്ത്തതെറ്റാണെന്നും വ്യക്തമാക്കി.
നിയമസഭയില്‍ പ്രമേയം പാസാക്കുന്നതിന് മാത്രം ഒരുമിച്ച് നില്‍ക്കുമെന്നും ദല്‍ഹിയിലേക്ക് പോകുന്ന സര്‍വകക്ഷി സംഘത്തിനൊപ്പം യുഡിഎഫ് ചേരുമെന്നും സുധീരന് പറഞ്ഞു. സര്‍വകക്ഷി സംഘം കേന്ദ്രമന്ത്രിമാരെ കണ്ടതിനുശേഷവും തീരുമാനമായില്ലെങ്കില്‍ തുടര്‍ സമരത്തെക്കുറിച്ച് യുഡിഎഫ് തീരുമാനിക്കുമെന്നും സുധീരന് വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലെ ചിലര്‍ മാത്രം ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി കെ.മുരളീധരന് രംഗത്തെത്തി. സഹകരണത്തില്‍ ഇടതുപക്ഷത്തോടൊപ്പം സഹകരണമാകാം. എന്നാല്‍ അത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്സ് ഹൈപവര്കമ്മറ്റിയാണ്. എന്നാല്‍ ഇപ്പോള്‍ പത്രങ്ങളിലൂടെയാണ് കോണ്‍ഗ്രസ്സ് തീരുമാനങ്ങള്‍ അറിയുന്നത്. കോണ്‍ഗ്രസ്സ് ഹൈപവര്‍ കമ്മറ്റി കൂടണെമെന്നും ഈ വിഷയം ഹൈക്കമാന്‍ഡിനെ അറിയിക്കുവാന്‍ ദല്‍ഹിയിലേക്ക് പോകുമെന്നും മുരളീധരന് പറഞ്ഞു.
എന്നാല്‍ സുധീരന് പിന്തുണ പ്രഖ്യാപിച്ച് ടി.എന്‍.പ്രതാപനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. ഇടതുശ്രമം സഹകരണ മേഖലയെ തകര്‍ക്കാനാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ഇടതുപക്ഷം തെറ്റുതിരുത്തിയാല്‍ മാത്രമേ സംയുക്ത സമരത്തിനുള്ളൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം, സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രശ്രമത്തിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി പോരാടുമെന്ന് പറഞ്ഞ ആന്ററണി കേരളത്തില്‍ തര്‍ക്കമുണ്ടോ എന്ന് അവിടെ ചോദിക്കണമെന്നും ദല്‍ഹിയില്‍ പറഞ്ഞു.
സുധീരന് തന്റെ നിലപാട് യോഗത്തില്‍ വിശദീകരിച്ചെങ്കിലും മുസ്ലീംലീഗ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തി. യുഡിഎഫ് യോഗം ചേരുന്നതിനുമുമ്പ് സുധീരന് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ലെന്നും സഹകരണ പ്രശ്നത്തില്‍ രാഷ്ട്രീയത്തിന് അതീതമായ നിലപാടാണ് വേണ്ടതെന്നും ലീഗ് നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. സുധീരനെ അനുനയിപ്പിക്കാന്‍ രാവിലെ യുഡിഎഫ് യോഗത്തിനുമുമ്പ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സുധീരന് നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ യുഡിഎഫിലും കോണ്‍ഗ്രസ്സിലും ഒരുപോലെ ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: