തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചര്‍ച്ചകള്‍ക്ക് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കും.
കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ചേര്‍ന്ന സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. അക്രമം നടത്തുന്നവര്‍ക്കു നേരെ പോലീസ് മുഖം നോക്കാതെ നടപടിയെടുക്കും. പ്രതികളെ പിടിക്കുമ്പോള്‍ സംഘടിതമായി വന്ന് പാര്ട്ടിക്കാര് ഇറക്കികൊണ്ട് പോകുന്ന സാഹചര്യം നിലനില്ക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ നിലപാട് സ്വീകരിക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ പല ഭാഗത്തും ആയുധ, ബോംബ് നിര്‍മ്മാണം ഇപ്പോഴും നടക്കുന്നു. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകും. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കുള്ളതാണ്. ചിലര്‍ ആരാധനാലയങ്ങള്‍ പാര്‍ട്ടി ഓഫീസുകളാക്കി പ്രവര്‍ത്തിപ്പിക്കുന്നു. ഇതിനെതിരെയും നടപടിയെടുക്കും. വീടുകളും പാര്‍ട്ടി ഓഫിസുകളും ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കണം. സര്‍വ്വകക്ഷി യോഗത്തിന് വിരുദ്ധമായി പെട്ടെന്നുള്ള വൈകാരികതയുടെ പേരില്‍ അക്രമത്തിനു മുതിര്‍ന്നാല്‍ അതിനെ ബന്ധപ്പെട്ടവര്‍ തള്ളിക്കളയണമെന്നു തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം വന്നു. അത് നടപ്പാക്കും. ഉഭയകക്ഷി ചര്‍ച്ചയോടൊപ്പം പ്രദേശികമായ ചര്‍ച്ചകളും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്, കെ.കെ. ശൈലജ, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, കെ.എം. മാണി, പി.സി. ജോര്‍ജ്, സി.കെ.നാണു എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്, ചീഫ് സെക്രട്ടറി വിജയാനന്ദ്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: