കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ തീരപാത പദ്ധതിക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം. മത്സ്യത്തൊഴിലാളികളെ തീരപ്രദേശത്ത് നിന്ന് ആട്ടിയിറക്കാനുള്ള ഗൂഢപദ്ധതിയാണിതെന്നും സംസ്ഥാന സമിതി ആരോപിച്ചു.
കേരള തീരത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പ്രദേശം പൂര്‍ണമായി ഒഴിപ്പിച്ച് 35 മീറ്റര്‍ ഹരിതവത്കരണം നടത്തി 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുമെന്നാണ് തീരപാത പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ഒഴിപ്പിച്ചെടുക്കുന്ന 35,000 കുടുംബങ്ങളെ തീരത്ത് നിന്ന് ഒരു കിലോമീറ്ററിനുള്ളില്‍ ഫ്ളാറ്റുകളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പുകളില്‍ പുനരധിവസിപ്പിക്കുമെന്നാണ് വാഗ്ദാനം.
16,446 കോടി ചെലവ് വരുന്ന പദ്ധതി പ്രാവര്‍ത്തികമായാല്‍ കടലാക്രമണ ഭീഷണിയില്‍ നിന്ന് തീരവാസികള്‍ക്ക് മോചനമാകുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. വര്‍ഷംതോറും ചെലവഴിക്കുന്ന പുനരധിവാസ ചെലവുകള്‍ ഇല്ലാതാകുമെന്നും തീരദേശ ടൂറിസം വിപുലീകരിക്കാനാകുമെന്നും സര്‍ക്കാര്‍ പറയുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന തീരദേശ നിയമം മറികടക്കാനും അതുവഴി വന്‍കിട ഫ്ളാറ്റ്, റിസോര്‍ട്ട് മാഫിയകള്‍ക്ക് ഒത്താശ ചെയ്യാനും, തീരദേശത്ത് ഭൂമി വാങ്ങിക്കൂട്ടിയ കുത്തകകളുടെ താത്പര്യ സംരക്ഷണവുമാണ് തീരപാത പദ്ധതിക്ക് പിന്നിലെന്ന് സംശയിക്കുന്നു.
കടലിനോട് ചേര്‍ന്ന് ഹരിതവല്ക്കരിക്കുമെന്ന് പറയുന്ന 35 മീ. വീതിയിലെ ഒഴിഞ്ഞ കടല്‍ത്തീരം റിസോര്‍ട്ടുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയ താത്പര്യങ്ങളുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളവര്ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. പാരമ്പര്യവും അസ്തിത്വവും ഇല്ലാതാക്കി പുത്തന്‍ ഫ്ളാറ്റ് സംസ്കാരത്തിലേക്ക് പറിച്ചെറിയുന്നത് അംഗീകരിക്കാനാവില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദൂരേക്ക് മാറ്റി പാര്‍പ്പിക്കുന്നതും അംഗീകരിക്കാനാവില്ല. അതിനെല്ലാം പുറമെ കടല്‍ത്തീരം രാജ്യസുരക്ഷക്ക് അതീവ ഭീഷണിയാകുമെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.
ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി.പി. ഉദയഘോഷ്, കെ. പുരുഷോത്തമന്, കെ. രജനീഷ് ബാബു, ഒ.എന്‍. ഉണ്ണികൃഷ്ണന്, പി. പീതാംബരന്, കെ.ജി.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: