ഹരിപ്പാട്: ബിജെപി പ്രവര്‍ത്തകരുടെ വീടുകയറി ആക്രമിച്ചശേഷം ഒളിവില്‍പ്പോയ കോണ്‍ഗ്രസ് നേതാവും കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പറുമായ റോഷനടക്കം അഞ്ചുപേര്‍ തൃക്കുന്നപ്പുഴ പോലീസില്‍ കീഴടങ്ങി. കാര്‍ത്തികപ്പള്ളി മഹാദേവികാട് സ്വദേശികളായ ദിനേശ്, രണജിത്ത്, ശ്രീനാഥ്, കൈലാസ് എന്നിവരാണ് മറ്റ് പ്രതികള്‍. കഴിഞ്ഞ 13ന് രാത്രി 8.30ന് വലിയകുളങ്ങര ശ്രീഭവനത്തില്‍ ചന്ദ്രശേഖരന് നായര്‍, ഭാര്യ മണിയമ്മ, മകന് ശ്രീജിത്ത് എന്നിവരെ പ്രതികള്‍ വീടുകയറി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഇവര്‍ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തിന് ശേഷം പ്രതികള്‍ പോലീസില്‍ പിടി കൊടുക്കാതെ ഒളിവില്‍ നിന്നുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിനായി പല കോടതികളേയും സമീപിച്ചു. അവസാനം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും സമീപത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കീഴ് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ കോടതി ഉത്തരവ് നിലനിന്നിട്ടും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ തൃക്കുന്നപ്പുഴ പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഈ വിവരം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദങ്ങളുണ്ടാകുമെന്നും കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും ഭയന്ന് പ്രതികളെ ഹാജരാക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാരോട് പോലീസ് നിര്‍ദ്ദേശിച്ചതായിട്ടാണ് അറിവ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ അഞ്ചുപേരും ഇന്നലെ തൃക്കുന്നപ്പുഴ പോലീസിന് കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: