കോഴിക്കോട്: സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ യോജിച്ച് സമരത്തിനിറങ്ങണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കാതെ ഒന്നിച്ച് നില്‍ക്കണം. ചക്കളത്തിപ്പോര് ഈ വിഷയത്തിലെങ്കിലും അവസാനിപ്പിക്കണമെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ബിജെപിയും യോജിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ബാലകൃഷ്്ണപിള്ള പറഞ്ഞു.
കള്ളപ്പണം തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണം. സഹകരണ മേഖലയിലും മറ്റും നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണം. സംസ്ഥാന നിയമസഭ പാസാക്കിയ ആക്ടിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ അഴിമതിയില്‍ സഹികെട്ടാണ് ഇറങ്ങിപ്പോന്നത്. ആറു മാസത്തെ എല്‍ഡിഎഫ് ഭരണത്തിനിടയില്‍ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടില്ല. ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കാലം തെളിയിക്കുകയാണ്. മന്ത്രിമാര്‍ ഒപ്പിട്ട ഫയലുകള്‍ സംബന്ധിച്ച് വിജിലന്‍സ് കേസ് എടുക്കുമ്പോള്‍ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി കേസ് എടുക്കുന്ന രീതി ശരിയല്ല. ഇപ്പോഴത്തെ വിജിലന്‍സ് തലവന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്.
സ്ത്രീകള്‍ക്കുള്ള നിയന്ത്രണം നീക്കിയാലും ഹൈന്ദവ വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകുമെന്ന് വിശ്വസിക്കുന്നില്ല. മുത്തലാഖ് വിഷയത്തില്‍ ലീഗ് നിലപാടിനോട് യോജിക്കുകയാണെന്നും വിശ്വാസപരമായ കാര്യങ്ങളില്‍ കോടതിയും സര്‍ക്കാരും ഇടപെടരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: