ബാലസോര്‍: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ആണവശേഷിയുള്ള മിസൈല്‍ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു. ഒന്നിനു പുറകെ ഒന്നായി രണ്ട് മിസൈലുകളാണ് പരീക്ഷിച്ചത്. ഒഡീഷയിലെ ചാന്ദിപ്പൂരിലായിരുന്നു വിക്ഷേപണം.
അഞ്ഞൂറു മുതല്‍ 1,000 കിലോ വരെ ഭാരമുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 350 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും. രാവിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നായിരുന്നു വിക്ഷേപണം. പതിവ് പരീക്ഷണം മാത്രമെന്നും വിജയകരമെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. സമാനമായ ഇരട്ട പരീക്ഷണം 2009 ഒക്ടോബറിലും നടത്തിയിരുന്നു.
ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് ഇരട്ട എഞ്ചിനാണുള്ളത്. ലക്ഷ്യം കണ്ടെത്തി തകര്‍ക്കുന്നതിനുതകുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. 2003ലാണ് ഇത് സൈന്യത്തിന്റെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: