ന്യൂദല്‍ഹി: സംസ്ഥാനത്തെ ഡാറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വിവാദ ഇടനിലക്കാരന് ടി.ജി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസുമാരായ എച്ച്.എല്‍. ദത്തു, അനില്‍ ആര്. ദാവെ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് സ്റ്റേ ഉത്തരവ് നല്‍കിയത്.
ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് പി.സി ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിലെ എതിര്‍കക്ഷികളായ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉള്‍പ്പടെ ആരുടെയും വാദം ഹൈക്കോടതി കേട്ടിരുന്നില്ലെന്ന് നന്ദകുമാറിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാതെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും നന്ദകുമാറിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ വാദം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് നന്ദകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അന്ന് ഈ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയാറായിരുന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണു സംസ്ഥാനത്തെ എല്ലാ വിവരങ്ങളും സൂക്ഷിക്കുന്ന സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പു ചുമതല റിലയന്‍സിനു കൈമാറിയത്. സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം വിജിലന്‍സിനു കൈമാറി. തുടര്‍ന്നു യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്കു വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: