നമ്മുടെ രാജ്യം സ്വതന്ത്രമാകുന്നതിന് മുന്‍പ് തന്നെ സഹകരണപ്രസ്ഥാനം നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചെറിയ തോതിലെങ്കിലും ദേശീയവികാരം ഉയര്ത്തപ്പിടിക്കുന്നതിനും സ്വദേശി ചിന്ത വ്യാപരിക്കുന്നതിനും സഹകരണമേഖല പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ സഹകരണമേഖലയില്‍ ഇന്ന് 15287 സഹകരണ സംഘങ്ങളാണുള്ളത്. അതില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ 11908 മാത്രമാണ്. 5792 സംഘങ്ങള്‍ നഷ്ടത്തിലാണ്. പകുതിയോളം സംഘങ്ങള്‍ നഷ്ടത്തിലാണ് ഓടികൊണ്ടിരിക്കുന്നത് . ഭാരതത്തിലാകമാനം 6 ലക്ഷം സഹകരണസംഘങ്ങളിലായി 25 കോടി അംഗങ്ങളില്‍ 3 1/2 കോടി അംഗത്വവും കേരളത്തിലെ സഹകരണ സംഘങ്ങളിലാണ്.
കേരളത്തിലെ സഹകരണ സംഘങ്ങളിലാകെയുള്ള നിക്ഷേപം ഏകദേശം 90000 കോടിക്കും ഒരു ലക്ഷം കോടിക്കും ഇടയ്ക്കാണ്. റിസര്‍വ്വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബാങ്കിംങ് റെഗുലേഷന് ആക്ട് അനുസരിച്ച് രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത് കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും, മുന്നൂറോളം ബ്രാഞ്ചുകളുള്ള അര്‍ബന്‍ സഹകരണബാങ്കുകളുമാണ്.
സംസ്ഥാന സഹകരണ ബാങ്കില്‍ ഏകദേശം 18000 കോടിയും അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ 12000 കോടി രൂപയുമാണ് ആകെയുള്ള നിക്ഷേപം. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ളവയും എന്നാല്‍ രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടാത്തവയുമായ 14 ജില്ലാ സഹകരണ ബാങ്കുകളും അവയുടെ ബ്രാഞ്ചുകളും എല്ലാം ചേര്‍ന്ന് 30000 കോടിയുടെ നിക്ഷേപ സമാഹരണമാണ് നടത്തിയിരിക്കുന്നത്. ബാങ്കിംഗ് പ്രവൃത്തി അനുവദനീയമായ മേല്‍സൂചിപ്പിച്ച സഹകരണസ്ഥാപനങ്ങളില്‍ ആകെയുള്ള സഹകരണനിക്ഷേപത്തിന്റെ പകുതിയോളം മാത്രമാണുള്ളത്. ബാക്കിയുള്ള നിക്ഷേപങ്ങള്‍ മുഴുവന്‍ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലില്ലാത്തതും റിസര്‍വ്വ് ബാങ്കിന്റെ ഓഡിറ്റ് മുതലായ നിയമപരമായ കാര്യങ്ങള്‍ അനുവര്‍ത്തിക്കാത്തതുമായ സഹകരണസംഘങ്ങളിലാണ് എന്നോര്‍ക്കണം.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍, അര്‍ബന്‍ ക്രെഡിറ്റ് സഹകരണസംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണസംഘങ്ങള്‍, വനിതാ സഹകരണസംഘങ്ങള്‍, എംപ്ലോയീസ് സഹകരണസംഘങ്ങള്‍, റസിഡന്റ് വെല്‍ഫയര്‍ സഹകരണസംഘങ്ങള്‍, ഹൗസിംങ് സഹകരണസംഘങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളെല്ലാം നിക്ഷേപം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. 50000 കോടിയോളം രൂപ നിക്ഷേപമായി കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനങ്ങളില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ ഓഡിറ്റ് മാത്രമാണ് നടക്കുന്നത്. സംസ്ഥാന സഹകരണ വകുപ്പിന്റെ ഓഡിറ്റ് വിഭാഗം പല ജില്ലകളിലും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.
റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലില്ലാത്തതുകൊണ്ട് മേല്‍സൂചിപ്പിച്ച സംഘങ്ങള്‍ അഥവാ ബാങ്കുകള്‍ ധനകാര്യ സ്ഥാപനത്തില്‍ അനുവര്‍ത്തിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ പാലിച്ചിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിലെ സഹകരണമേഖല സുസൂക്ഷ്മം നിരീക്ഷിച്ച് പ്രൊഫ.വൈദ്യനാഥന് കമ്മറ്റി കേന്ദ്രസര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലെ (2005) പ്രധാന ശുപാര്‍ശകള്‍ ഇവയാണ്:
- സംസ്ഥാന സര്‍ക്കാരുകളുടെ ഷെയര്ക്യാപിറ്റല് കുറച്ചുകൊണ്ട് ഡയറക്ടര്‍ ബോര്‍ഡിലുള്ള പ്രാതിനിധ്യം കുറക്കുക.
- ബാങ്കിംങ് റെഗുലേഷന് ആക്ടിന്റെ പ്രധാനപ്പെട്ട വകുപ്പുകള്‍ എല്ലാം സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കുക.
- ബാങ്കിംങ് ഇതര സഹകരണസംഘങ്ങള്‍ ഡെപ്പോസിറ്റുകള്‍ (പൊതുജനങ്ങളില്‍ നിന്ന്) സ്വീകരിക്കാതിരിക്കുക.
- ഡയറക്ടര്‍ ബോര്‍ഡില്‍ മിനിമം മൂന്ന് പേരെങ്കിലും ബാങ്കിംഗ്, നിയമ, മാനേജ്മെന്റ് വിദഗ്ദരോ അല്ലെങ്കില്‍ പരിജ്ഞാനമുള്ളവരോ ആയിരിക്കുക.
- കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ആഡിറ്റ് ചെയ്യുക.
- ഡയറക്ടര്‍ബോര്‍ഡ് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പിരിച്ചുവിടരുത്.
- അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നത് റിസര്‍വ് ബാങ്കായിരിക്കണം.
- സാമ്പത്തിക പാക്കേജ് നല്‍കുന്നതിനുള്ള എലിജിബിലിറ്റി നിശ്ചയിക്കുക.
സഹകരണമേഖലയില്‍ സമഗ്രവും ഊര്‍ജ്ജിതവുമായ മുന്നേറ്റത്തിന് സഹായകരമായ ഈ റിപ്പോര്‍ട്ട് 111-ാം ഭരണഘടനാ ഭേദഗതിയായി പാര്‍ലിമെന്റില്‍ 2011 ല്‍ അവതരിപ്പിക്കുകയും സംസ്ഥാനങ്ങളോട് ഇതിനുള്ള ധാരണാപത്രം ഒപ്പിടുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങള്‍ വൈദ്യനാഥന് പാക്കേജിന്റെ ഭാഗമായി ധാരണാപത്രം ഒപ്പിട്ട് കേന്ദ്രാനുകൂല്യങ്ങള്‍ കരസ്ഥമാക്കി മുന്നോട്ട് പോയപ്പോള്‍ കേരളം ഈ പാക്കേജിനെ പരിഹസിച്ച് പുറംകാലുകൊണ്ട് തൊഴിച്ച് പുറത്താക്കുകയാണ് ചെയ്തത്. സഹകരണമേഖലയില്‍ വളരെ പുറകിലായിരുന്ന മദ്ധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങള്‍ ഇന്ന് ആ രംഗത്ത് വലിയൊരു മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഞങ്ങള്‍ക്ക് വൈദ്യനാഥന് പാക്കേജ് ആവശ്യമില്ല. ഇവിടെ എല്ലാം ഭദ്രമായാണ് നടക്കുന്നത്. ഇവിടത്തെ സഹകരണമേഖല മാതൃകയാണ് എന്നൊക്കെ പറയുന്ന കേരള ധനകാര്യമന്ത്രിയടക്കമുള്ളവരോട് ചില ചോദ്യങ്ങള്‍:
- സഹകരണ തത്വങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ള തത്വങ്ങളായ ഓപ്പണ്‍ ആന്റ് വോളന്ററി മെമ്പര്‍ഷിപ്പ് താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ പാലിക്കുന്നുണ്ടോ ?
- ‘ജനാധിപത്യ നിയന്ത്രണം’ One man one vote instead of one share one vote എന്ന ഏറ്റവും കാലികമായ തത്വത്തെ അപ്രസക്തമാക്കിയവരാണ് നിങ്ങള്‍. കയ്യൂക്കിലൂടെയും കള്ളവോട്ടിലൂടെയും ഭരണസ്വാധീനത്തിലൂടെയുമല്ലെ നിങ്ങള്‍ സഹകരണസംഘങ്ങള്‍ പിടിച്ചെടുത്തത്? പരിയാരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ നിങ്ങളുടെ ഭൂരിഭാഗം വരുന്ന സഹകരണസംഘങ്ങളെല്ലാം ഇപ്രകാരം തട്ടിപ്പറിച്ചെടുത്തതല്ലേ?
- പകുതിയോളമുള്ള സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപം റിസര്‍വ്വ് ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളതാണ്. ഇതേക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ അന്വേഷണം നടത്തിയിട്ടുണ്ടോ?
- നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളില്‍ പാന്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുള്ളവ വെളിപ്പെടുത്താമോ? നാളിതുവരെയുള്ള നിക്ഷേപ പലിശക്ക് ആദായനികുതി ഈടാക്കി നല്‍കിയിട്ടുണ്ടോ?
- 97-ാം ഭരണഘടനാ ഭേദഗതി അനുശാസിക്കുന്ന 234 ZH മുതല്‍ 243 ZH വരെയുള്ള ഏതെങ്കിലും വകുപ്പുകള്‍ നടപ്പിലാക്കിയിട്ടുണ്ടോ? അഥവാ ബാധകമായവ ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ?
- ജില്ലാ സഹകരണബാങ്കുകള്‍ ഇല്ലാതാക്കി ത്രിതല സംവിധാനത്തെ തുടച്ചുനീക്കി കേരളാബാങ്ക് ഉണ്ടാക്കുന്നത് സഹകരണത്തെ പോഷിപ്പിക്കുവാനാണോ ?
- സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി സേവിംഗ് ബാങ്കിലൂടെ നല്‍കുന്നതിന് പകരം ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ മേഖലയിലൂടെ ആക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്തത് എന്തുകൊണ്ട്?
- ന്യൂജനറേഷന് ബാങ്കുകളെ എതിര്‍ക്കുന്ന താങ്കളുടെ പാര്‍ട്ടി സഹകരണസംഘങ്ങളുടെ കറണ്ട് അക്കൗണ്ട് അത്തരം ബാങ്കുകളിലാക്കുന്നത് എന്തുകൊണ്ട് ?
- 9.25 ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപകരുടെ പട്ടിക ആദായ നികുതി വകുപ്പിന് നല്‍കാതിരുന്നത് എന്തുകൊണ്ട് ?
സഹകരണമേഖലയെ തകര്‍ക്കുകയും അവര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ പരിഗണന നല്‍കാതിരിക്കുകയും ചെയ്തത് കേരളത്തിലെ ഇടതു – വലത് മുന്നണികളാണ്. ഈ വസ്തുത ജനങ്ങള്‍ തിരിച്ചറിയുമ്പോഴുണ്ടാവുന്ന ജാള്യത മറയ്ക്കുവാനാണ് സഹകരണസമരവുമായി ഇക്കൂട്ടര്‍ മുന്നോട്ടു വന്നിരിക്കുന്നത്. ശക്തമായ നടപടികളിലൂടെ ഇന്നുള്ള സഹകരണപ്രതിസന്ധി തീര്‍ക്കണമെന്ന് തന്നെയാണ് കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്നത്. അതിന് ഇന്നുവരെയുള്ള രീതിമാറ്റി സഹകരണസംഘങ്ങള്‍ ആദായനികുതി വകുപ്പുമായി സഹകരിച്ച് മുഴുവന്‍ നിക്ഷേപകരുടെയും വിശദാംശങ്ങള്‍ നല്‍കുകയും കള്ളപ്പണം നിക്ഷേപിക്കാന്‍ എത്തുന്നവരെ സംരക്ഷിക്കില്ലെന്നുമുള്ള ദൃഢനിശ്ചയം പൊതുജനങ്ങള്‍ മുന്‍പാകെ എടുപ്പിക്കുകയും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: