ഞാനിപ്പോള്‍ ഉള്ളത് ജയ്പ്പൂരിനും അഞ്ഞൂറിലധികം കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള സൂരത്ഗര്‍ എന്ന സ്ഥലത്താണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാനാണ് താന്‍ ഇവിടെ എത്തിയത്…
ഈ അന്തരീക്ഷത്തില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ നോട്ട് നിരോധനവാര്‍ത്ത അറിഞ്ഞത്. പ്രധാനമന്ത്രി അന്ന് രാത്രി ചെയ്ത പ്രസംഗം ഞാന്‍ കേട്ടു. യഥാര്‍ത്ഥത്തില്‍, ആത്മാര്‍ത്ഥമായി നടത്തിയ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും അതിനുശേഷം നടന്ന സംഭവങ്ങളും. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. പാവപ്പെട്ടവനാണെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ അദ്ദേഹം മുന്നിലേക്ക് നിര്‍ത്തി. തന്റെ വാഹനത്തില്‍ പണമോ ആഭരണമോ വച്ചുമറന്ന അജ്ഞാതനായ യാത്രക്കാരനെ തിരഞ്ഞുപോവുന്ന പാവപ്പെട്ട ഓട്ടോ ഡ്രൈവറെ അദ്ദേഹം ഉദാഹരിച്ചു. അയാളുടെ സത്യസന്ധത, ഒന്നിനുവേണ്ടിയല്ലാത്ത സഹനം അത്തരത്തിലുള്ള കോടിക്കണക്കിന് മനുഷ്യര്‍. അതുപോലെ തന്നെ കള്ളപ്പണവും.
കള്ളനോട്ടുമായി തിളയ്ക്കുന്ന സമാന്തര സാമ്പത്തികലോകവും ഇവിടെ നിലനില്ക്കുന്നു. അത് ആത്മാഭിമാനിയായ പാവപ്പെട്ട ഇന്ത്യക്കാരന്റെ മുന്നിലൂടെ, അവന്റെ സത്യസന്ധതയെ പരിഹസിച്ച് പുളച്ച് ചിരിച്ച് കടന്നുപോകുന്നു. ഇതിന് അറുതിവരുത്താനും അഴിമതിയുടെ മറയില്‍ പതിയിരുന്നാക്രമിക്കുന്ന തീവ്രവാദത്തിനും എതിരായിട്ടാണ് തന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന് നമ്മുടെ പ്രധാനമന്ത്രി പറയുന്നതും ഞാന്‍ കേട്ടു…
പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ളതാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതിനെ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായമായി കാണരുത്. മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന തത്വമാണ് എന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചത്.
അഴിമതി എന്നത് വ്യക്തികളുടെ കുറ്റം എന്നതിലുപരി ഒരു വ്യവസ്ഥിതിയുടെ ജീര്ണതയായിക്കഴിഞ്ഞു നമ്മുടെ രാജ്യത്ത്. ഒരു വില്ലേജ് ഓഫീസിലോ പഞ്ചായത്ത് ഓഫീസിലോ പോയി എന്തെങ്കിലും കാര്യം സാധിക്കണമെങ്കില്പ്പോലും കൈക്കൂലി കൊടുത്തേ മതിയാവൂ എന്ന് വരുമ്പോള്‍ വലിയൊരു വിഭാഗം ആ മാര്‍ഗത്തിലേക്ക് തിരിയുന്നു. അവര്‍ അറിഞ്ഞോ അറിയാതെയോ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ഭാഗമാകുന്നു. ധീരരായ ചിലര്‍ മാത്രം പിടിച്ചുനില്ക്കുന്നു. നമ്മുടെ സമൂഹത്തില്‍ അവര്‍ ഒറ്റപ്പെടുത്തുന്നതായാണ് കാണുന്നത്. അവര്‍ പലപ്പോഴും പരിഹാസ്യര്‍ പോലുമാകുന്നു. ഈ അവസ്ഥകള്‍ മാറണം. അതുകൊണ്ട് മാര്‍ഗത്തിന്റെ വിഷമങ്ങളെ മറന്നുകൊണ്ട് ഞാന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാലാവുന്ന വിധത്തില്‍ അതിനോട് ചേര്‍ന്ന് നില്ക്കുന്നു.
പലതരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനം എന്നാണ് പല ഭാഗങ്ങളില്‍നിന്നുമുള്ള വിമര്‍ശനം. എടിഎമ്മുകളിലും ബാങ്കുകളിലും വലിയ നീണ്ട വരികള്‍ രൂപപ്പെടുന്നു. ജനങ്ങള്‍ വരിനിന്ന് തളരുന്നു. ഇത്തരം ഒരു വലിയ തീരുമാനം എടുക്കുമ്പോള്‍ അതിനെ പിന്തുടര്ന്ന് വലിയ വിഷമങ്ങള്‍ ഉണ്ടാവും എന്നറിയാതെയാവില്ല ഇത് ചെയ്തത്. വരിനില്ക്കുന്നതിന്റെ വിഷമം മനസ്സിലാവുന്നു. മദ്യഷോപ്പിന് മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. ഇത് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തറിയാം വരി നില്‍ക്കുന്നതിന്റെ വിഷമം എന്ന മറുചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. കേരളത്തിലും ഇന്ത്യയിലും പുറംരാജ്യങ്ങളിലും എനിക്കവസരം ലഭിച്ചാല്‍ ഞാനും എല്ലാവരേയുംപോലെ വരിനിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളത്.
നോട്ട് പിന്‍വലിക്കല്‍ എല്ലാ വിഭാഗങ്ങളെയും പോലെ കേരളത്തില്‍ നിന്നു എത്രയോ ദൂരെ വന്ന് സിനിമ ഷൂട്ട് ചെയ്യുന്ന ഞങ്ങളെയും ബാധിച്ചിട്ടുണ്ട്. വലിയ പണച്ചെലവുള്ള സിനിമാ മേഖലയില്‍ അത് വേഗം പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ ഞങ്ങളത് സഹിക്കുന്നു. പ്രശ്നങ്ങളെ മറികടക്കാന്‍ കൂട്ടായി പരിശ്രമിക്കുന്നു. വ്യക്തിപരമായി ഞാനുമായി ബന്ധപ്പെട്ട പല മേഖലകളെയും ഈ സാമ്പത്തിക പുനഃക്രമീകരണം വല്ലാതെ ബാധിക്കും. അതും വ്യക്തിപരമായി ഞാന്‍ സഹിക്കുന്നു. ഇതെല്ലാം രാജ്യനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന പൗരന് എന്ന നിലയ്ക്ക് മാത്രമല്ല, വിവേകത്തോടെ ചിന്തിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യന് എന്ന നിലയില്‍ കൂടിയാണ്…
ഈ നോട്ട് നിരോധനം ഒരു നല്ല, സത്യസന്ധമായ ഇന്ത്യയ്ക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുന്നതുകൊണ്ട് ഞാന്‍ അതിനെ ഈ രാജ്യാതിര്‍ത്തിയിലെ മരുഭൂമിയിലിരുന്നുകൊണ്ട് സല്യൂട്ട് ചെയ്യുന്നു.
‘ജയ് ഹിന്ദ്’
മോഹന്‍ലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: